
കൊച്ചി: കാക്കനാട് സ്മാർട്ട് സിറ്റിയിലെ ലുലു ഐ.ടി ടവറിൽ സ്‌കൂൾ ഒഫ് ഫ്യൂച്ചറിന്റെയും 2028 ബാച്ചിന്റെയും ഉദ്ഘാടനം മന്ത്രി ഷിബു ബേബിജോൺ നിർവഹിച്ചു. മാറുന്ന ലോകത്തിന് അനുസൃതമായി ഭാവി സംരംഭകരെയും യുവനേതാക്കളെയും വാർത്തെടുക്കാനാണ് സ്‌കൂൾ ഒഫ് ഫ്യൂച്ചർ ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള വിപണിയിലെ മാറ്റങ്ങൾ,
പുതിയ വ്യവസായ സാധ്യതകൾ എന്നിവയിൽ വിദ്യാർഥികളെ വിദഗ്ദ്ധരാക്കുന്നതാണ് പഠനപദ്ധതികൾ. പ്രധാന കോഴ്‌സായ പി.ജി.പി പ്ലസ് എം.ബി.എ പ്രോഗ്രാം ഫൗണ്ടേഴ്‌സ് ട്രാക്ക്, മാനേജ്‌മെന്റ് ട്രാക്ക് എന്നിങ്ങനെ രണ്ട് രീതിയിൽ ലഭ്യമാണ്. സംരംഭക ആഗ്രഹമുള്ളവർക്ക് വേണ്ടിയുളള ഫൗണ്ടേഴ്‌സ് ട്രാക്കിൽ വിദ്യാർഥികൾക്ക് നിക്ഷേപ സമാഹരണത്തിനുള്ള സൗകര്യങ്ങൾ ലഭിക്കും.
കോർപ്പറേറ്റ് രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കാണ് മാനേജ്‌മെന്റ് ട്രാക്ക്.
കഴിവുള്ള വിദ്യാർത്ഥികൾക്ക് മികച്ച സംരംഭകരാകാൻ വേണ്ട സഹായമാണ് സ്‌കൂൾ ഒഫ് ഫ്യൂച്ചറിലൂടെ ലഭിക്കുകയെന്ന് എക്‌സിക്യൂട്ടിവ് ചെയർമാനും സഹസ്ഥാപകനുമായ ഡോ. ടോം എം ജോസഫ് പറഞ്ഞു. മുൻ അംബാസഡറും ഫ്യൂച്ചർ കേരള മിഷൻ ചെയർമാനുമായ പ്രൊഫ.വേണു രാജാമണി, ലുലു ഐ.ടി പാർക്ക് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഗ്രൂപ്പ് ഡയറക്ടറും സി.ഒ.ഒയുമായ അബ്ദുൾ റഹ്മാൻ, സ്‌കൂൾ ഒഫ് ഫ്യൂച്ചർ സഹസ്ഥാപകരായ അക്ഷയ് മുരളീധരൻ, കൂമർ പ്രാന്തിക് ബറുവ, ജെയിൻ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ. ജെ. ലത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |