
യുദ്ധ സാഹചര്യങ്ങള്‍ വിനയായി
കൊച്ചി: അമേരിക്കയും ഇറാനും ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. സുരക്ഷിതത്വം തേടി ആഗോള ഫണ്ടുകള്‍ യു.എസ് ബോണ്ടുകളും ഡോളറും വാങ്ങിക്കൂട്ടിയതോടെയാണ് സ്വര്‍ണ വിപണി കനത്ത സമ്മര്‍ദ്ദം നേരിട്ടത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ധന വില കുറയുന്നതിന് തടസമാകുമെന്നതിനാല്‍ അമേരിക്കയിലും യൂറോപ്പിലും നാണയപ്പെരുപ്പ ഭീഷണി ശക്തമാണ്. പുതിയ സാഹചര്യത്തില്‍ അമേരിക്കയിലെ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ കേന്ദ്ര ബാങ്കും മുഖ്യ പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രവചനമാണ് തിരിച്ചടിയായത്. ഇതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 4,060 ഡോളറിലേക്ക് മൂക്കുകുത്തി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സ്വര്‍ണ വില താഴേക്ക് നീങ്ങുന്നത്. ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതും ആക്രമണം ശക്തമാക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവുമാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്.
കേരളത്തില്‍ പവന്‍ വില ഇന്നലെ 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയായി. ഗ്രാമിന്റെ വില 195 രൂപ ഇടിഞ്ഞ് 13,350 രൂപയായി.
വെല്ലുവിളികള്‍
1. പശ്ചിമേഷ്യയിലെ യുദ്ധം
2. നാണയപ്പെരുപ്പ ഭീഷണി
3. ഡോളറിന്റെ കരുത്ത്
4. ക്രൂഡോയില്‍ വിലക്കയറ്റം
അഞ്ച് മാസത്തില്‍ പവന്‍ വിലയിലെ ഇടിവ് - 24,360 രൂപ
കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം 15 ശതമാനമായി കൂട്ടിയിരുന്നില്ലെങ്കില്‍ പവന്‍ വില നിലവില്‍ ഒരു ലക്ഷം രൂപയില്‍ താഴെ എത്തുമായിരുന്നു- അഡ്വ. എസ്. അബ്ദുല്‍ നാസര്‍, ജനറല്‍ സെക്രട്ടറി - കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |