
പ്രതിരോധ മേഖലയിൽ നാൾക്കുനാൾ മികച്ച പുരോഗതി വരിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യസുരക്ഷയ്‌ക്കായി ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും ജാഗ്രതയോടെ തയ്യാറാക്കുന്നുണ്ട്. ബംഗളൂരു അടിസ്ഥാനമാക്കിയുള്ള സ്‌റ്റാർട്ടപ്പായ നെക്‌സ്റ്റ്‌ലീപ് പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയ സ്‌ട്രൈക്കർ എന്ന ജെറ്റ് പവേർഡ് കാമികസെ ഡ്രോൺ തന്ത്രപ്രധാനമായ ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായ ആക്രമണ ദൗത്യങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണ്. അതിവേഗ ആയുധമാണ് സ്‌ട്രൈക്കർ. പൂർണമായി തദ്ദേശീയമായി നിർമ്മിച്ച ഇതിന്റെ പ്രദർശനം കഴിഞ്ഞദിവസം നടന്നു.
ലോകത്ത് അതിവേഗം വികസിച്ചുവരുന്ന ആളില്ലാ യുദ്ധോപകരണങ്ങളുടെ മേഖലയിൽ ഇന്ത്യയിലെ നിർണായക ചുവടുവയ്‌പ്പാകും സ്‌ട്രൈക്കർ. മണിക്കൂറിൽ 550 കിലോമീറ്റർ ക്രൂയിസ് സ്‌പീഡ് കൈവരിക്കാൻ കഴിയുന്ന സ്‌ട്രൈക്കറിന് 30 മുതൽ 50 കിലോവരെ യുദ്ധസാമഗ്രി വഹിക്കാനും കഴിവുണ്ട്. രാജ്യത്ത് തന്നെ നിർമ്മിച്ച ജെറ്റ് എഞ്ചിനാണ് ഇതിൽ ഉപയോഗിക്കുന്നത്. മനുഷ്യർ നിയന്ത്രിക്കുന്ന യുദ്ധവിമാനങ്ങളെ തന്ത്രപ്രധാന മേഖലയിലേക്ക് അവയ്‌ക്കുണ്ടാകുന്ന നാശവും ആൾനാശവും തടയാനും ചെലവ് കുറയ്‌ക്കാനും സ്‌ട്രൈക്കറിന്റെ ഉപയോഗത്തിലൂടെ സാധിക്കും. മറ്റ് കമികസെ ഡ്രോണുകളെ വച്ചുനോക്കിയാൽ ഉയർന്ന വേഗവും അതിവേഗം ലക്ഷ്യസ്ഥാനം കണ്ടെത്തി പൊരുതാനും ഹ്രസ്വദൂര വായു പ്രതിരോധ സംവിധാനങ്ങളിൽ നിന്നും പരമാവധി രക്ഷനേടാനും ഇവയ്‌ക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രപ്രധാനമായ ആക്രമണങ്ങളെ കൃത്യമായി നടത്താൻ തന്നെയാണ് നെക്‌സ്റ്റ്‌ലീപ് സ്‌ട്രൈക്കറെ തയ്യാറാക്കിയിരിക്കുന്നത്.
പാകിസ്ഥാനോ, ചൈനയോ അടക്കം എതിരിടുന്ന രാജ്യങ്ങളുടെ റഡാർ സ്റ്റേഷനുകൾ, കമാന്റ് സെന്ററുകൾ, ലോജിസ്റ്റിക് ഹബ്ബുകൾ, വായു പ്രതിരോധ സംവിധാനങ്ങൾ എന്നിവ തകർക്കാൻ സ്‌ട്രൈക്കറിനാകും. അതിവേഗ യുദ്ധസമയത്ത് രക്ഷനേടാനുള്ള തരം രൂപഘടനയാണ് ഇവയ്‌ക്ക് വരുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രതിരോധ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ കരുത്ത് വിളിച്ചോതുന്നതാണ് സ്‌ട്രൈക്കറിന്റെ കിടിലൻ ഡിസൈനും പരീക്ഷണ വിജയവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |