ഇന്നത്തെ മിക്കവാറും വീടുകളിലും കെട്ടിടങ്ങളിലും കാണുന്ന ഒന്നാണ് സ്‌മാർട്ട് ലോക്കുകൾ. വാതിലുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഈ ലോക്കുകൾതന്നെ വില്ലനായി മാറിയാലോ?
ഡൽഹി വിവേക് നഗറിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തം, മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തം, ഇൻഡോറിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തം എന്നിവിടങ്ങളിലെല്ലാം വില്ലനായി മാറിയത് ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ള വാതിലുകളാണ്. സ്‌മാർട്ട് ലോക്കുകൾ, ബയോമെട്രിക് ആക്‌സസ് സംവിധാനങ്ങൾ, ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ള ഗേറ്റുകൾ എന്നിവയെല്ലാം തീപിടിത്ത സമയങ്ങളിൽ തകരാറിലായതും ആളുകൾക്ക് രക്ഷപ്പെടാനുള്ള മാർഗങ്ങൾക്ക് കാലതാമസമുണ്ടാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
വൈദ്യുതി, ബാറ്ററി, ആക്‌സസ് കൺട്രോൾ പാനൽ, മാഗ്നറ്റിക് സംവിധാനങ്ങൾ എന്നിവയിലാണ് കൂടുതൽ സ്‌മാർട്ട് ലോക്കുകളും പ്രവർത്തിക്കുന്നത്. തീപിടിത്തമുണ്ടാകുമ്പോൾ പലതിന്റെയും പ്രവർത്തനം താറുമാറാകുന്നു.
വൈദ്യുതി ഇല്ലാതാവുകയും ഫയർ അലാറം പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഒരു സ്‌മാർട്ട് ലോക്ക് യാന്ത്രികമായി അൺലോക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ വൈദ്യുതി നഷ്ടപ്പെടുക മാത്രമുണ്ടാകുമ്പോൾ ഇത് ലോക്ക് ആയിരിക്കുകയും വേണം. അടിയന്തര സാഹചര്യങ്ങളിൽ യാന്ത്രികമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളെയാണ് ആശ്രയിക്കേണ്ടത്.
എന്നാൽ സ്‌മാർട്ട് ലോക്കുകൾ മാത്രമല്ല അപകടകാരിയെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അതേസമയം, അടുത്തിടെയുണ്ടായ തീപിടിത്തങ്ങളിൽ മരണസംഖ്യ ഉയർന്നതിൽ സ്‌മാർട്ട് ലോക്കുകളും കാരണമായി. എക്‌സിറ്റുകളും വാതിലുകളും ലോക്കായത് പലരുടെയും ജീവനെടുത്തു. കെട്ടിടത്തിന്റെ രൂപകൽപ്പനയിലെ അപാകതകൾ, വൈദ്യുതി തടസപ്പെടുന്നത്, ടെറസ് ലോക്കാകുന്നത്, അഗ്നിരക്ഷാ സംവിധാനങ്ങൾ ലഭ്യമല്ലാത്തത് തുടങ്ങിയവരും തീപിടിത്തങ്ങളിലെ ആഘാതങ്ങൾക്ക് ആക്കം കൂട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |