
ന്യൂയോർക്ക്: അഞ്ചുവട്ടം വിശ്വം കീഴടക്കിയ മഞ്ഞപ്പട വീണ്ടുമൊരു ലോകകപ്പിന്റെ തിരുമുറ്റത്ത് കാലെടുത്തുവയ്ക്കുന്നതിന് സാക്ഷിയായ ആരാധകർ ആദ്യമൊന്നു ഞെട്ടി. പിന്നെ തങ്ങളുടെ പൊൻപ്രതീക്ഷയായ വിനീഷ്യസ് ജൂനിയറിന്റെ സമനില ഗോളിൽ ആശ്വാസംകൊണ്ടു.
കഴിഞ്ഞ ലോകകപ്പിൽ നാലാം സ്ഥാനത്തുവരെയെത്തിയ മൊറോക്കോക്കാരാണ് ഇത്തവണ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ബ്രസീലിനെ 1-1ന് സമനിലയിൽ വരിഞ്ഞുമുറുക്കിയത്. 21-ാം മിനിട്ടിൽ ഇസ്മയീൽ സൈബരിയാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. 32-ാം മിനിട്ടിലായിരുന്നു വിനീഷ്യസിന്റെ തിരിച്ചടി.
അതേസമയം മറ്റൊരു മത്സരത്തിൽ ഹെയ്‌തിയെ ഒരൊറ്റ ഗോളിന് കീഴടക്കിയ സ്കോട്ട്ലാൻഡ് ബ്രസീലിനെയും മൊറോക്കോയും മറികടന്ന് ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി.
തുർക്കിയെ അട്ടിമറിച്ച് ഓസീസ്
ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയ 2-0ത്തിന് തുർക്കിയെ കീഴടക്കി. ആദ്യ പകുതിയിൽ നെസ്റ്റോറി ഇരാൻകുന്ദയും രണ്ടാം പകുതിയിൽ കൊനോർ മെറ്റ്കാഫും നേടിയ ഗോളുകൾക്കായിരുന്നു ഓസീസ് ജയം. ഓസീസ് ഗോളി പാട്രിക്ക് ബീച്ചിന്റെ സേവുകളാണ് കളിയുടെ വിധി നിർണയിച്ചത്. കഴിഞ്ഞരാത്രി ഖത്തർ 1-1ന് സ്വിറ്റ്സർലാൻഡിനെ സമനിലയിൽ തളച്ചു. ഒരു ഗോളിന് പിന്നിൽനിന്ന ശേഷം ഇൻജുറി ടൈമിലാണ് കഴിഞ്ഞ ലോകകപ്പിന്റെ ആതിഥേയർ സമനില പിടിച്ചത്.
സ്പെയ്ൻ ഇന്നിറങ്ങുന്നു
മുൻ ലോക ചാമ്പ്യന്മാരായ സ്‌പെയ്നിന് ഇന്ന് ആദ്യ മത്സരം. എതിരാളികൾ ആഫ്രിക്കൻ കുഞ്ഞൻമാരായ കേപ് വെർദേ. ഇന്ത്യൻസമയം രാത്രി 9.30നാണ് കളി തുടങ്ങുന്നത്. രാത്രി 12.30ന് ബെൽജിയം ഈജിപ്തിനെയും പിന്നാലെ 3.30ന് ഉറുഗ്വേ സൗദി അറേബ്യയേയും നേരിടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |