
ലോസാഞ്ചലസ്: സ്വന്തം രാജ്യത്തിന്റെ ലോകകപ്പ് മത്സരത്തേക്കാള്‍ വലുതാണോ മറ്റൊരു രാജ്യത്തിന്റെ മത്സരം? കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇപ്പോള്‍ നേരിടുന്നത് കടുത്ത വിമര്‍ശനമാണ്. ലോകകപ്പില്‍ കാനഡയുടെ മത്സരം കാണുന്നതിന് പകരം അമേരിക്കക്കാരിയായ കാമുകിക്കൊപ്പം യുഎസ്എ - പരാഗ്വായ് മത്സരം കാണാനായിരുന്നു ട്രൂഡോയുടെ തീരുമാനം. കാമുകിയും പോപ് ഗായികയുമായ കാറ്റി പെറിക്ക് ഒപ്പമാണ് ട്രൂഡോ യുഎസിന്റെ മത്സരത്തിന് എത്തിയത്.
അതേസമയം കാനഡയുടെ ബോസ്‌നിയക്ക് എതിരെയുള്ള മത്സരം ഒഴിവാക്കിയതില്‍ കടുത്ത വിമര്‍ശനമാണ് മുന്‍ പ്രധാനമന്ത്രിക്ക് എതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നത്. ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ കാറ്റി പെറിയുടെ സംഗീത പരിപാടിയുമുണ്ടായിരുന്നു. പത്ത് വയസ്സുകാരനായ ഗായകന്‍ ടിയസ് ലൂക്കയ്ക്കൊപ്പമാണ് കാറ്റി പെറി തന്റെ പുതിയ ഗാനമായ 'വണ്ടര്‍' ആലപിച്ചത്. ഇതിനുശേഷം ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പം മത്സരം കാണുകയും ചെയ്തു.
വിമര്‍ശനങ്ങള്‍ക്ക് ട്രൂഡോ നല്‍കിയ മറുപടി പലരേയും കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്തു. ''ചിലപ്പോഴൊക്കെ ഉത്തരവാദിത്വമുള്ള ഒരു കാമുകന്റെ കടമകള്‍ നിറവേറ്റേണ്ടതായിവരും. പക്ഷേ കപ്പ് എടുക്കാന്‍ ഞാന്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം.'' എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ട്രൂഡോ വിമര്‍ശനങ്ങളെ നേരിട്ടത്. സ്വന്തം രാജ്യത്തിന്റെ ലോകകപ്പ് മത്സരത്തിനേക്കാള്‍ വലുതാണോ കാമുകിയുടെ രാജ്യത്തിന്റെ മത്സരം കാണാന്‍ അവര്‍ക്കൊപ്പം പോകുന്നത് എന്നാണ് മറുപടിയോടുള്ള പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |