
ന്യൂഡൽഹി: അസാമിലെ ഗുവാഹത്തിയിൽ നിന്ന് ദുബായ്, അബുദാബി നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഗുവാഹത്തി - ദുബായ് സർവീസ് ഓഗസ്റ്റ് നാലിനും ഗുവാഹത്തി - അബുദാബി സർവീസ് ഓഗസ്റ്റ് ഏഴിനുമാണ് ആരംഭിക്കുക. ഗുവാഹത്തിയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
ഗുവാഹത്തിയിലെ ലോക്‌പ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തെ യുഎഇയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസുകൾ. ഇതോടെ യുഎഇ, തായ്‌ലൻഡ്, സിംഗപ്പൂർ, ഭൂട്ടാൻ എന്നീ നാല് രാജ്യങ്ങളിലേക്ക് ഗുവാഹത്തിയിൽ നിന്ന് നേരിട്ടുള്ള യാത്ര ചെയ്യാം. ഇന്ത്യയുടെ കിഴക്ക്, വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നേരത്തേ അന്താരാഷ്‌ട്ര യാത്രകൾക്കായി ഡൽഹി, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെ കണക്‌ടിംഗ് ഫ്ലൈറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. ഇതിനൊരു ആശ്വാസമായിരിക്കുകയാണ് ഇപ്പോൾ.
ഗുവാഹത്തിയിൽ നിന്ന് ആഴ്‌ചയിൽ 120ഓളം ആഭ്യന്തര സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും മറ്റ് പ്രമുഖ ബുക്കിംഗ് ചാനലിലൂടെയും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |