
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലൗ ജിഹാദ്, ലാൻഡ് ജിഹാദ് പരാമർശങ്ങളിൽ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. യോഗിയ്ക്ക് സ്നേഹം എന്താണെന്ന് അറിയില്ലെന്നും സ്നേഹത്തോടല്ല മറിച്ച് ഭൂമിയോടാണ് അദ്ദേഹത്തിന് താല്പര്യമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.
ലക്നൗവിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. രാജ്യത്തോട് ഭക്തിയും വിശ്വസ്തതയുമില്ലാത്തവർക്ക് താമസിക്കാനുള്ള ധർമ്മശാലയല്ല ഇന്ത്യയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമശം. രാജ്യവിരുദ്ധ ശക്തികൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ ശക്തമായ മുന്നറിയിപ്പാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ നടത്തിയത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ലൗ ജിഹാദ്, ലാൻഡ് ജിഹാദ് എന്നിവയ്‌ക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഒഴിഞ്ഞു കിടക്കുന്ന ഭൂമികൾ നിയമവിരുദ്ധമായി കയ്യേറുന്ന ലാൻഡ് ജിഹാദിനെ രാമായണ കാലഘട്ടവുമായി ഉപമിച്ചായിരുന്നു യോഗിയുടെ വിമർശനം. ഇത്തരം വെല്ലുവിളികളെ നേരിടാൻ ശ്രീരാമന്റെ ജീവിതത്തിൽ നിന്നും പ്രവൃത്തികളിൽ നിന്നും ജനങ്ങൾ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് വരണമെന്നും യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ ഈ പ്രസ്ഥാവനയ്‌ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. സനാതന ധർമ്മം നമുക്ക് കാണിച്ചുതന്നത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സത്യത്തിന്റെയും പാതയാണെന്നും എന്നാൽ യുപി മുഖ്യമന്ത്രി ഇതൊന്നുമല്ല പിന്തുടരുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി. യോഗിയുടെ ലാൻഡ് ജിഹാദ് പരാമർശത്തിലും കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഗോരഖ്പൂരിലെ ഭൂമി രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വസ്തുവകകൾ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മനസിലാകുമെന്ന് അഖിലേഷ് യാദവ് തിരിച്ചടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |