
ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റ് ചെയ്‌ത സെൽഫി വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റ്. തുടർച്ചയായി വന്ന മൂന്ന് സെൽഫി വീഡിയോകൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഫോളോവേഴ്സും കുതിച്ചുയർന്നു. 40 ലക്ഷം പേർ കൂടി ഫോളോ ചെയ്തതോടെ ഇൻസ്റ്രഗ്രാമിൽ അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 105 മില്യൺ ആയി (10.5 കോടി).
ഇൻസ്റ്റഗ്രാമിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ലോക നേതാവാണ് മോദി. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാമിൽ സജീവമാകാൻ കേന്ദ്ര മന്ത്രിമാരോടും നേതാക്കളോടുമുൾപ്പെടെ മോദി നിർദ്ദേശിച്ചിരുന്നു. മോദിക്ക് ശേഷം കൂടുതൽ ഫോളോവേഴ്സുള്ള നേതാവ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് (4.4 കോടി). ഇൻസ്റ്റയിൽ കൂടുതൽ ഫോളോവേഴ്സുള്ള ആദ്യ 50 പേരിലെ ഏക രാഷ്ട്രീയ നേതാവും മോദി തന്നെ.
ക്ഷമ ചോദിച്ച് മെറ്റ
കഴിഞ്ഞ ദിവസം മോദി പങ്കുവച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് ഒഴിവാക്കിയതിൽ ക്ഷമ ചോദിച്ച് മെറ്റ. സാങ്കേതിക തകരാറാണ് കാരണമെന്നും വീഡിയോ പുനഃസ്ഥാപിച്ചെന്നും മെറ്റ വക്താവ് അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട് കഴിഞ്ഞ 23ന് പങ്കിട്ട വീഡിയോയാണ് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായത്. ഇതോടെ കേന്ദ്രം മെറ്റയോട് വിശദീകരണം തേടുകയായിരുന്നു. വീഡിയോ കാണാൻ ശ്രമിക്കുമ്പോൾ നിയമപരമായ അഭ്യർത്ഥനയെ തുടർന്ന് ഒഴിവാക്കിയെന്നായിരുന്നു സന്ദേശം വന്നിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |