
മുംബയ്: ജനശതാബ്ദി എക്‌സ്‌പ്രസിന്റെ എഞ്ചിൻ ക്യാബിനിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. ഇന്നലെ പുലർച്ചയോടെ മഡ്ഗാവ്-മുംബയ് ജനശതാബ്ദി എക്‌സ്‌പ്രസ് ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ എത്തിയപ്പോഴായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിലേക്ക് ട്രെയിൻ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് എൻ കെ പർസോ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് ഇദ്ദേഹം പാമ്പിനെ കണ്ട വിവരം സഹ ലോക്കോ പൈലറ്റായ ഓം പ്രകാശ് റാമിനെയും മറ്റ് ജീവനക്കാരെയും അറിയിച്ചു.
റെയിൽവേ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ ശ്രമത്തിനൊടുവിൽ എഞ്ചിൻ ക്യാബിനിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. പിടികൂടിയ പാമ്പിൻ കുഞ്ഞിനെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടതായി മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അഭിഷേക് താക്കറെ അറിയിച്ചു. ട്രെയിൻ സർവീസിനും യാത്രക്കാർക്കും യതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് പാമ്പിനെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
സീൽ ചെയ്ത ക്യാബിനുള്ളിലേക്ക് പെരുമ്പാമ്പിൻ കുഞ്ഞ് എങ്ങനെയാണ് കയറിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുട്ടവിരിഞ്ഞ് പുറത്തുവന്ന പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ മഴയിൽ നിന്ന് രക്ഷപ്പെടാനാകാം ട്രെയിനിനുള്ളിലേക്ക് കയറിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |