
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് പിന്തുണയുള്ള രാജ്യാന്തര ഭീകര ക്രിമിനൽ ശൃംഖലയെ തകർത്ത് ഡൽഹി പൊലീസ്. ഇവരുടെ സ്‌പെഷ്യൽ സെല്ലാണ് കുപ്രസിദ്ധ ഗുണ്ടാനേതാവും ഭീകരനുമായ ഷഹസാദ് ഭട്ടി, സഹായി അജ്‌മൽ ഗുജ്ജർ എന്നിവർ പാകസ്ഥാനിലിരുന്ന് നിയന്ത്രിച്ചിരുന്ന സംഘത്തിലെ ഏഴ് പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശികളായ അനസ് (26), മോഹിത് (26), ദീപക് അഗ്‌രോല (38), ആരിഫ് (30), ജതൻ (29), സാബിർ (30) എന്നിവരും പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് സ്വദേശി കരൺവീർ സിംഗുമാണ് (26) പിടിയിലായത്. ഇതിൽ ദീപക് അഗ്‌രോലയ്‌ക്കെതിരെ യുപിയിൽ കൊലപാതകം, മോഷണം ഉൾപ്പെടെ 23 കേസുകളുണ്ട്. മാൻഡോലി ജയിലിൽ കിടന്നാണ് ഇയാൾ സംഘവുമായി ബന്ധപ്പെട്ടത്.
ഇവരിൽ നിന്ന് അത്യാധുനിക തോക്കുകൾ, വെടിയുണ്ടകൾ, ഡിജിറ്റൽ തെളിവുകൾ, കടത്തിന് ഉപയോഗിച്ച വാഹനം എന്നിവ പിടിച്ചെടുത്തു. ഡൽഹി എൻസിആർ മേഖലയിലെ പ്രമുഖ മതനേതാക്കളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതികളാണ് സമയബന്ധിതമായ ഇടപെടലിലൂടെ ഡൽഹി സ്പെഷ്യൽ സെൽ പൊളിച്ചടുക്കിയത്.
പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സംരക്ഷണയിലാണ് ഷഹസാദ് ഭട്ടിയും അജ്‌മൽ ഗുജ്ജറും പ്രവർത്തിക്കുന്നതെന്ന് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ നര ചൈതന്യ വ്യക്തമാക്കി. പഞ്ചാബ് അതിർത്തി വഴി ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും ഇവർ ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. ഡൽഹിയിലെ പൊതുസ്ഥലങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ സ്ഥലങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇവർ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാർക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
പ്രതികളിൽ നിന്ന് അഞ്ച് അത്യാധുനിക സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 41 വെടിയുണ്ടകളും ഒരു എസ്‌യുവി കാറും പൊലീസ് പിടിച്ചെടുത്തു. ഇതിനുപുറമേ, പാക് ഹാൻഡ്‌ലർമാരുമായി നടത്തിയ ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും അടങ്ങിയ ഏഴ് മൊബൈൽ ഫോണുകളും ആയുധ-മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച പണം കൈമാറാൻ ഉപയോഗിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.
എസിപി കൈലാഷ് സിംഗ് ബിഷ്‌ടിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർമാരായ രാഹുൽ കുമാർ, വിനീത് കുമാർ തെവാട്ടിയ, അജിത് കുമാർ എന്നിവരടങ്ങിയ സ്‌പെഷ്യൽ സെല്ലിന്റെ ഈസ്റ്റേൺ റേഞ്ച് സംഘമാണ് നിർണായക ഓപ്പറേഷൻ പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |