
കാൺപൂർ: പരിശീലന പറക്കലിന് ശേഷം വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ കറങ്ങിക്കൊണ്ടിരുന്ന പ്രൊപ്പല്ലർ തട്ടി വനിതാ പൈലറ്റിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രി 11:15 ഓടെ കാൺപൂരിലെ ചക്കേരി വിമാനത്താവളത്തിലായിരുന്നു അപകടം. ഗാർഗ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഡബിൾ എഞ്ചിൻ വിമാനമാണ് രാത്രികാല പരിശീലനത്തിനായി ഉപയോഗിച്ചിരുന്നത്. സംഭവത്തെത്തുടർന്ന് ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ വിമാനം ഗ്രൗണ്ട് ചെയ്‌ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ഒരു ഫ്‌ളൈറ്റ് ഇൻസ്ട്രക്ടറും വനിതാ ട്രെയിനി പൈലറ്റുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം വിമാനം റൺവേയിൽ ഇറക്കിയ ഉടൻ, എഞ്ചിനുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കെത്തന്നെ ട്രെയിനി പൈലറ്റ് വിമാനത്തിൽ നിന്നും പുറത്തിറങ്ങി. ഇവർ വിമാനത്തിൽ നിന്നും മാറി നടക്കുന്നതിനിടെ അതിശക്തമായി കറങ്ങിക്കൊണ്ടിരുന്ന പ്രൊപ്പല്ലർ യുവതിയുടെ പുറകിൽ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിജിസിഎ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന ഫ്‌ളൈറ്റ് ഇൻസ്ട്രക്ടറെ അന്വേഷണം പൂർത്തിയാകുന്നത് വരെ പറക്കൽ പരിശീലന ചുമതലകളിൽ നിന്ന് ഡിജിസിഎ നീക്കി. കൂടാതെ അപകടത്തിൽപ്പെട്ട വിമാനം അന്വേഷണവിധേയമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പറക്കലുകൾക്ക് ഉപയോഗിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ എഞ്ചിനുകളും പ്രൊപ്പല്ലറുകളും പ്രവർത്തിച്ചുകൊണ്ടിരിക്കെ ഏത് സാഹചര്യത്തിലാണ് വനിതാ ട്രെയിനി പൈലറ്റ് വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത് എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |