മുംബയ്: അമരാവതിയിലുള്ള ആദിവാസി സ്‌കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ ഇടനാഴികളിൽ കൊലുസിന്റെ ശബ്ദവും പൊട്ടിച്ചിരിയും കേൾക്കുന്നതായി വിദ്യാർത്ഥികളുടെ പരാതി. ഹോസ്റ്റൽ മുറികൾക്കുള്ളിൽ അസ്വാഭാവികമായ ശബ്ദങ്ങളും സ്ത്രീകളുടെ പൊട്ടിച്ചിരിയും കരച്ചിലും ചില പെൺകുട്ടികൾ കേട്ടതോടെയാണ് സംഭവത്തിന് തുടക്കം.
കൊലുസിന്റെ കിലുക്കം കേട്ടതായും ചിലർ അവകാശപ്പെടുന്നു. ഈ വാർത്ത സ്കൂളിലാകെ പടർന്നതോടെ കുട്ടികൾക്കിടയിൽ ഭയം ഇരട്ടിയായി. പിന്നാലെ സമീപത്തെ ഹോസ്റ്റലിലെ ആൺകുട്ടികൾ ഉൾപ്പെടെ 608 വിദ്യാർത്ഥികൾ ഭയന്ന് ബോർഡിംഗ് സ്കൂൾ വിട്ട് സ്വന്തം വീടുകളിലേക്ക് പോയി. 345 പെൺകുട്ടികളും 263 ആൺകുട്ടികളുമാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്.
എന്നാൽ ഇത് പ്രേതമല്ലെന്നും 'മാസ് സൈക്കോജെനിക് ഇൽനസ്' അല്ലെങ്കിൽ 'മാസ് ഹിസ്റ്റീരിയ' ആണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. പരീക്ഷപ്പേടി, കടുത്ത മാനസിക സമ്മർദം, ഹോം സിക്നസ് എന്നിവ ഒരു വിഭാഗത്തിനുണ്ടാക്കുന്ന ഉത്കണ്ഠയും ഭയവും പകർച്ചവ്യാധിപോലെ മറ്റുള്ളവരിലേക്ക് പടരുന്ന അവസ്ഥയാണിതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇത് പ്രേതബാധയോ അമാനുഷിക സംഭവങ്ങളോ അല്ലെന്നും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവസ്ഥയാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
ഭയം മാറ്റാൻ പ്രത്യേക കൗൺസിലിംഗ് സെഷനുകളും സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ ഭയം അകറ്റി അവരുടെ വിദ്യാഭ്യാസം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ ശാസ്ത്രീയ ബോധവൽക്കരണവും കൗൺസിലിംഗും നൽകാൻ രംഗത്തെത്തിയിട്ടുണ്ട്.
More than 600 students reportedly left a tribal residential school in Amravati, Maharashtra, after several girls claimed to hear unusual sounds, laughter, crying and anklet-like noises inside the hostel. The incident caused fear among students, prompting 608 boarders—345 girls and 263 boys—to return home.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |