മുംബയ്: മുംബയിലെ മാന്‍ഖുര്‍ദില്‍ അനധികൃതമായി നിര്‍മിച്ച നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഉത്തർപ്രദേശ് സ്വദേശിയായ മൊയ്‌നുദ്ദീന്‍ വാജിദ് അലി ഷായുടെ ഭാര്യ അക്തര്‍ ജഹാന്‍ (38) മക്കളായ കൈസര്‍ ജഹ മൊയ്‌നുദ്ദീന്‍ (14), അനാബിയ മൊയ്‌നുദ്ദീന്‍ ഷാ (3), ജലാലുദ്ദീന്‍ മൊയ്‌നുദ്ദീന്‍ (9), സെറാജുദ്ദീന്‍ മൊയ്‌നുദ്ദീന്‍ ഷാ (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
വീടിന് മുകളിലേയ്ക്ക് കെട്ടിടം ചരിയുന്നത് ശ്രദ്ധയിപ്പെട്ടതോടെ മറ്റു കുടുംബങ്ങള്‍ ഒഴിഞ്ഞെങ്കിലും മൊയ്‌നുദ്ദീന്റെ കുടുംബം മറ്റു വഴിയില്ലാതെ ഇവിടെ തുടരുകയായിരുന്നു. ഇതാണ് മരണത്തിന് കാരണമായത്. അപകട സൂചന ലഭിച്ചെങ്കിലും കുടുംബവുമായി ഞായറാഴ്ച രാവിലെ മാറാമെന്ന് മൊയ്‌നുദ്ദീന്‍ തീരുമാനിച്ചതായി സമീപവാസികൾ പറഞ്ഞു. തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങള്‍ മിക്കവരും കയ്യില്‍കിട്ടിയ സാധനങ്ങളുമായി അവരുടെ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടിയിരുന്നു. തല്‍ക്കാലത്തേക്ക് മാറാന്‍ മറ്റൊരിടവും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് മൊയ്‌നുദ്ദീൻ വീട്ടിൽ തന്നെ തുടരാൻ തീരുമാനിച്ചത്.
ഭാര്യയും നാലുകുട്ടികളും അടക്കം ആറുപേർ അടങ്ങുന്നതായിരുന്നു മൊയ്‌നുദ്ദീന്റെ കുടുംബം. എന്നാല്‍ തന്റെ തെറ്റായ തീരുമാനത്തിലൂടെ കുടുംബത്തെ ഒന്നാകെ നഷ്ടമായിരിക്കുകയാണ് മൊയ്നുദ്ദീന്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ മൊയ്‌നുദ്ദീന്‍ പുറത്തുപോയ സമയത്താണ് കെട്ടിടം തകര്‍ന്നു വീണത്. തിരികെ എത്തിയപ്പോഴേയ്ക്കും കുടുംബം കോണ്‍ക്രീറ്റ് കൂനയ്ക്കുള്ളില്‍ അകപ്പെട്ടിരുന്നു.
അപകടം നടന്ന ഉടൻ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ദുരന്തത്തിന് കാരണമായ കെട്ടിടത്തിന്റെ ഉടയമയേയും നിർമ്മാണ ചുമതലയുണ്ടായിരുന്ന കോൺട്രാക്റ്ററെയും അറസ്റ്റുചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |