SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

മദ്യനയക്കേസ്, ജഡ്‌ജി പിന്മാറണമെന്ന നിലപാടിലുറച്ച് കേജ്‌രിവാൾ

d


കേന്ദ്ര ഏജൻസികൾക്ക് അനുകൂലമായി മാത്രം ഉത്തരവുകളിറക്കുന്നു

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലുള്ള സി.ബി.ഐ അപ്പീലിൽ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ വാദം കേൾക്കരുതെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരിട്ടെത്തി ആവശ്യപ്പെട്ടു. അഭിഭാഷകനെ നിയോഗിക്കാതെ സ്വന്തംനിലയിൽ ഹിന്ദിയിൽ വാദം പറയുകയായിരുന്നു. സ്വരാന കാന്ത ശർമ്മ പിന്മാറണമെന്ന കേജ്‌രിവാളിന്റെ ഹർജിയിൽ സ്വരാനയാണ് വാദം കേൾക്കുന്നത്. ഇ.ഡിയും സി.ബി.ഐയും പറയുന്നതു മാത്രമാണ് ജഡ്‌ജി അംഗീകരിക്കുന്നതെന്ന് കേജ്‌രിവാൾ ആരോപിച്ചു.

കേന്ദ്ര ഏജൻസികൾക്ക് അനുകൂലമായി മാത്രമാണ് ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്. താനടക്കം കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്‌താണ് ‌ഡൽഹി ഹൈക്കോടതിയിലെ സി.ബി.ഐ ഹർജി.

കഴിഞ്ഞ ഫെബ്രുവരി 27ന് മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിധിയിൽ സി.ബി.ഐയെ അതിരൂക്ഷമായി ഡൽഹി റൗസ് അവന്യു കോടതി വിമർശിച്ചിരുന്നു. എന്നാൽ മാർച്ച് 9ന്, വിചാരണക്കോടതി പരാമർശങ്ങൾ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ സ്റ്റേ ചെയ്‌തു. അന്വേഷണ ഏജൻസി കേസിലെ എല്ലാവരും അഴിമതിക്കാരാണെന്ന് വാദിച്ചപ്പോൾ, തെളിവുകളുടെ പരിശോധനയ്‌ക്കു പോലും മുതിരാതെ അംഗീകരിക്കുകയായിരുന്നു ജഡ്‌ജി. ഇതു ഹൃദയഭേദകമാണ്. ബി.ജെ.പിയുമായും ആർ.എസ്.എസുമായും ബന്ധമുള്ള സംഘടനകളുടെ പരിപാടികളിൽ നാലു തവണ ജഡ്‌ജി പങ്കെടുത്തു. അതിനാൽ നിഷ്‌പക്ഷമായ സമീപനം ജഡ്‌ജിയുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് കേജ്‌രിവാളിന്റെ ഹർജി വിധി പറയാൻ മാറ്റി. തന്റെ ജുഡിഷ്യൽ ജീവിതത്തിൽ ആദ്യമായാണ് ഒരു കേസിൽ നിന്ന് ഒരാൾ പിൻമാറണമെന്ന് ഒരാൾ ആവശ്യപ്പെടുന്നതെന്ന് ജഡ്ജി പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360