SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

വിഗ്രഹത്തെ തൊടാൻ സമ്മതിക്കാത്തത് തൊട്ടുകൂടായ്‌മയല്ല

□ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്ന

ന്യൂഡൽഹി: ക്ഷേത്രങ്ങളിൽ വിഗ്രഹത്തെ തൊടാൻ സമ്മതിക്കാത്തത് തൊട്ടുകൂടായ്‌മയായി കാണേണ്ടതില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന. ശബരിമല യുവതീ പ്രവേശനമടക്കം വിഷയങ്ങളിൽ സുപ്രിം കോടതിയുടെ 9 അംഗ ഭരണഘടന ബെ‌ഞ്ച് ഇന്നലെ വാദം കേൾക്കുമ്പോഴാണ് ഏക വനിതാ ജഡ്‌ജി നാഗരത്ന ഇക്കാര്യം പറഞ്ഞത്.

ചില വംശപരമ്പരകളിൽ ജനിച്ചില്ലെന്നതു കൊണ്ട് ഭക്തനെ വിഗ്രഹത്തിൽ തൊടുന്നതിൽ നിന്ന് വിലക്കുന്നത് ഭരണഘടനാ ലംഘനമല്ലേയെന്ന് ബെഞ്ചിലെ ജസ്റ്റിസ് അഹ്സനുദ്ദിൻ അമാനുള്ള ചോദിച്ചു. ചില ശിവക്ഷേത്രങ്ങളിൽ ശ്രീകോവിലിനുള്ളിൽ കയറി ഭക്തർക്ക് നേരിട്ടു ധാര നടത്താമെന്ന് നാഗരത്ന പ്രതികരിച്ചു. ചിലയിടത്ത് അതിനനുവാദമില്ല. അതു ആചാരവും അനുഷ്ഠാനവുമായി ബന്ധപ്പെട്ട കാര്യമാണ്. ഭരണഘടന നിരോധിച്ച തൊട്ടുകൂടായ്‌മയുമായി ബന്ധവുമില്ല. യഥാർത്ഥ വിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യില്ല. അവിശ്വാസികൾക്ക് മതാചാരങ്ങളിൽ ഇടപെടാൻ അവകാശവുമില്ലെന്ന് നാഗരത്ന കൂട്ടിച്ചേർത്തു.

പരിധികളെ കുറിച്ച്

ബോദ്ധ്യമുണ്ട്

വിശ്വാസ വിഷയങ്ങളിൽ ജുഡിഷ്യൽ പരിശോധനയുടെ പരിധിയെക്കുറിച്ച് ബോദ്ധ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. കോടതിക്ക് അധികാരമില്ലെന്ന് തീ‌ർത്തു പറയാനും കഴിയില്ല. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമാണ് ശബരിമലയിലെ ആചാരങ്ങളുടെ അടിസഥാനം. അതിനോട് ചേർന്നു നിൽക്കുന്നതല്ല യുവതീ പ്രവേശനമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, ആചാര സംരക്ഷണ സമിതി എന്നിവ‌ർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി വാദിച്ചു. വിശ്വാസിയല്ലാത്ത വ്യക്തിക്ക് ക്ഷേത്രപ്രവേശനത്തിന് ഭരണഘടനാ സംരക്ഷണവുമില്ല. പന്തളം രാജുകുടുംബത്തിനു വേണ്ടി ഹാജരായ ജെ. സായ് ദീപകും കോടതികൾ വിശ്വാസ വിഷയങ്ങളിൽ ഇടപെടുന്നതിനെ എതിർത്തു. ഇന്നും വാദം തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360