
സുഹൃത്തുക്കൾ കസ്റ്റഡിയിൽ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദയാര ബുഗ്യാലിലേക്കുള്ള ട്രെക്കിംഗിനിടെ കാണാതായ 24 കാരിക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടർന്നു..കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് കസ്റ്റഡിയിലെടുത്ത യുവതിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു.നൈനിറ്റാൾ സ്വദേശിയായ എം.ബി.എ വിദ്യാർത്ഥി ബബിത പാണ്ഡെയെയാണ് കാണാതായത്. സുഹൃത്തുക്കളായ ഹർമൻപാൽ സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവരോടൊപ്പം കഴിഞ്ഞ മാസം 25നാണ് ബബിത ഉത്തരകാശിയിലേക്ക്
തിരിച്ചത്.
ഡെറാഡൂണിലെത്തിയ ഇവർ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതായി ഉത്തരകാശി പൊലീസ് പറയുന്നു .28ന് മൂവരും റൈത്താൽ ഗ്രാമത്തിലെത്തി. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പിന്നീട് ഉത്തരകാശിയിലുള്ള ദയാര ബുഗ്യാൽ മലനിരകളിലേക്കുള്ള ട്രക്കിംഗ് ആരംഭിച്ചു.രാത്രി ഗോയി ബേസ് ക്യാമ്പിൽ തങ്ങി. ഇവിടെ നിന്ന് അർദ്ധരാത്രിയോടെ ബബിതയെ കാണാതാവുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി.പൊലീസ്, കരസേന, ഇൻഡോ-തിബറ്റൻ ബോർഡർ പൊലീസ്, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ, വനം വകുപ്പ്, ദുരന്ത നിവാരണ വിഭാഗം എന്നിവയിയിൽ നിന്നുള്ള 150 അംഗ സംഘം നിലവിൽ തെരച്ചിൽ നടത്തുകയാണ്.
ട്രെക്കിംഗ് ഏജൻസിയുടെ
രജിസ്‌ട്രേഷൻ റദ്ദാക്കി
ബബിതയെയും സുഹൃത്തുക്കളെയും വ്യാജ പെർമിറ്റ് ഉപയോഗിച്ചാണ് ട്രെക്കിംഗിന് അയച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് 'പ്രോ മൗണ്ടൻ" എന്ന ട്രെക്കിംഗ് ഏജൻസിയുടെ രജിസ്‌ട്രേഷൻ അധികൃതർ സസ്‌പെൻഡ് ചെയ്തു. ട്രെക്കിംഗ് ഗൈഡുകളെയും പൊലീസ് ചോദ്യം ചെയ്യുന്നു. പ്രതിദിനം 150 ട്രെക്കർമാരെന്ന പരിധി ലംഘിച്ച്, കാലാവധി കഴിഞ്ഞ ഫിസിക്കൽ പെർമിറ്റിൽ മൂവരുടെയും പേരുകൾ ചേർത്താണ് ഏജൻസി തട്ടിപ്പ് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |