
ന്യൂയോർക്ക് : ലോകകപ്പ് മാത്രമല്ല ലോകകപ്പിലെ പുരസ്കാരങ്ങളും സ്വന്തമാക്കി സ്പാനിഷ് താരങ്ങൾ. ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ടിന് അവകാശിയായത് സ്പാനിഷ് ക്യാപ്ടൻ റൊഡ്രിയാണ്. മികച്ച ഗോളിക്കുള്ള പുരസ്കാരം നേടിയത് ഉനേയ് സിമോൺ. ഏഴ് മത്സരങ്ങളിൽ തന്റെ വല അനങ്ങാതെ കാത്തതാണ് സിമോണിനെ ഗോൾഡൻ ഗ്ളൗ പുരസ്കാരത്തിന് അർഹനാക്കിയത്. ഒരേയൊരു മത്സരത്തിൽ ഒരേയൊരു ഗോൾ മാത്രമാണ് സ്പെയ്ൻ വഴങ്ങിയത്. അത് ബെൽജിയത്തിന് ക്വാർട്ടർ ഫൈനലിലായിരുന്നു. ഒരു മത്സരത്തിലും ഒരിക്കലും പിന്നിലാകാതെയാണ് സ്പെയ്ന്റെ കിരീടധാരണം. കിടയറ്റ പ്രതിരോധമാണ് ഗോൾ വഴങ്ങാതിരിക്കാൻ സ്പെയ്നിനെ തുണച്ചത്. സ്പാനിഷ് പ്രതിരോധത്തിലെ പുതുരക്തമായ 19കാരൻ പാവു കുബാർസിയെത്തേടി മികച്ച യുവതാരത്തിനുള്ള പുരസ്കാരവുമെത്തി.
ഗോൾഡൻ ബൂട്ടുമാത്രമാണ് മറ്റൊരു ടീമിലേക്ക് പോയത്. 10 ഗോളുകൾ നേടിയ ഫ്രഞ്ച് ക്യാപ്ടൻ കിലിയൻ എംബാപ്പെയാണ് ഗോൾഡൻ ബൂട്ട് നേടിയത്. നാലുഅസിസ്റ്റുകളും എംബാപ്പെ നൽകി. കഴിഞ്ഞ ലോകകപ്പിൽ എട്ടുഗോളുകളുമായി എംബാപ്പെ ഗോൾഡൻ ബൂട്ട് നേടിയിരുന്നു. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരമാണ് എംബാപ്പെ. എട്ടുഗോളുകളും നാല് അസിസ്റ്റുമുള്ള മെസിയാണ് ഈ ലോകകപ്പിലെ ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനത്ത്.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരൻ എന്ന റെക്കാഡും ഈ ലോകകപ്പോടെ എംബാപ്പെ സ്വന്തമാക്കി. 22 ഗോളുകളാണ് എംബാപ്പെയുടെ സമ്പാദ്യം. 21 ഗോളുകളുമായി മെസി രണ്ടാമതായി.
ലോകകപ്പ്,യൂറോകപ്പ്,ചാമ്പ്യൻസ് ലീഗ്,ബാലൻഡിഓർ കിരീടങ്ങൾ എല്ലാം നേടുന്ന നാലാമത്തെ താരമാണ് റൊഡ്രി. ഗെർഡ് മുള്ളർ, ഫ്രാൻസ് ബെക്കൻബോവർ,സിനദിൻ സിദാൻ എന്നിവരാണ് റൊഡ്രിക്ക് മുന്നേ ഈ കിരീടങ്ങളൊക്കെയും സ്വന്തമാക്കിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |