
ന്യൂഡൽഹി: റിസപ്ഷനുസമീപം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ 20 വയസ് തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം.
അടുത്ത് വീൽചെയറിൽ ഇരിക്കുന്ന നിലയിൽ മറ്റൊരു മൃതദേഹം. ഡൽഹി മാളവ്യ നഗറിൽ 21 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടൽ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ മുഹമ്മദ് ഷോയിബ്, മുഹമ്മദ് അഫ്സൽ ഖാൻ, വസീം രാജ, അഷ്‌റഫ് ഖാൻ, ആമിർ ഖാൻ എന്നിവർ ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.
ഫ്ളറിഷ് സ്റ്റേയ്‌സ് ഹോട്ടലിൽ തീ ആളിപ്പടർന്നപ്പോൾ സമീപവാസികളായ ഇവർ ഓടിയെത്തി. ഇഷ്ടികയെറിഞ്ഞ് പൊട്ടിച്ച ഗ്ളാസ് വിടവിലൂടെ നിരവധിപേരെ രക്ഷപ്പെടുത്തി. താഴെ വിരിച്ച ബെഡിലേക്ക് ചാടി ചിലരുടെ കൈകാലുകൾ ഒടിഞ്ഞു. എങ്കിലും പലരേയും രക്ഷിക്കാനായതിന്റെ ആശ്വാസം.
തീയണഞ്ഞ ശേഷം ഹോട്ടലിലേക്ക് കടന്ന ഇവരെ കാത്തിരുന്നത് നടുക്കുന്ന ദൃശ്യങ്ങൾ. ചുറ്റും ഓടി രക്ഷപ്പെടാൻ കഴിയാതെ മരണത്തിന് കീഴടങ്ങിയ മൃതശരീരങ്ങൾ. പാതിജീവനോടെ കണ്ട ചിലരെ ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദ് ഷോയിബ് ഒന്നാം നിലയിലെ ഒരു മുറിയിലെത്തിയപ്പോൾ ടോയ്‌ലെറ്റ് അകത്തു നിന്ന് പൂട്ടിയ നിലയിൽ. വാതിൽ ചവിട്ടിപൊളിച്ചപ്പോൾ കണ്ടത് രണ്ട് മൃതദേഹങ്ങൾ. കെട്ടിപ്പിടിച്ചിരിക്കുന്ന നിലയിൽ ഒരു സ്ത്രീയും പുരുഷനും. പൊള്ളലേറ്റതിന്റെ ലക്ഷണമില്ല. എന്നാൽ വിഷപ്പുക ശ്വസിച്ച് ശരീരം കറുത്ത് തടിച്ചിരുന്നു. തീപടർന്നപ്പോൾ രക്ഷപ്പെടാനായി ടോയ്ലെറ്റിൽ കയറിയതാവാമെന്ന് അവർ പറയുന്നു. കെട്ടിടത്തിന്റെ മദ്ധ്യത്തിലുള്ള കോവണി വഴിയാണ് ഇരു വശത്തേക്കുമുള്ള മുറികളിലേക്ക് കടക്കേണ്ടിയിരുന്നത്. ഫയർ എക്സിറ്റ് ഇല്ലാത്തതിനാൽ രക്ഷപ്പെടാൻ ഈ വഴി മാത്രമാണുണ്ടായിരുന്നത്. കോവണിയിലേക്ക് തീ പടർന്നതോടെ
ആ വഴിയും അടഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |