
ന്യൂഡൽഹി: പശ്ചിമബംഗാളിൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങവെ കൂടുതൽ പ്രതിരോധത്തിനും ദേശീയ തലത്തിൽ 'ഇന്ത്യ' മുന്നണിയിലെ പ്രതിപക്ഷ കക്ഷികൾക്കൊപ്പം ബി.ജെ.പിയെ നേരിടാനും ലക്ഷ്യമിട്ട് തൃണമൂൽ നേതാവ് മമതാ ബാനർജി ലോക്‌സഭയിലേക്ക് മത്സരിക്കാൻ ആലോചിക്കുന്നതായി സൂചന. മമതയ്‌ക്ക് മത്സരിക്കാൻ മുൻ ക്രിക്കറ്റ് താരമായ ബഹറാംപൂർ എം.പി യൂസഫ് പഠാൻ രാജിവച്ചേക്കും.
1997ൽ തൃണമൂൽ സ്ഥാപിച്ച സമയത്ത് ഡൽഹി കേന്ദ്രീകരിച്ചായിരുന്നു മമതയുടെ പ്രവർത്തനം. 1984-ൽ ജാദവ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് സി.പി.എം നേതാവ് പരേതനായ സോമനാഥ് ചാറ്റർജിയെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭയിലെത്തിയ മമത 2011ൽ പാർട്ടി ആദ്യമായി അധികാരത്തിലെത്തുന്നതു വരെ തുടർന്നു. കൊൽക്കത്ത സൗത്ത് മണ്ഡലത്തിൽ നിന്ന് ആറു തവണ എം.പിയായി. ലോക്‌സഭയിലേക്ക് മടങ്ങിയെത്തി പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് മമതയുടെ ലക്ഷ്യം. 2024ലെ തിരഞ്ഞെടുപ്പിൽ പ്രമുഖ കോൺഗ്രസ് നേതാവ് അ ധീർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയ യൂസഫ് പഠാൻ രാജിവയ്‌ക്കാൻ സന്നദ്ധ അറിയിച്ചെന്നാണ് സൂചന.
ബംഗാളിൽ അധികാരം നഷ്‌ടപ്പെട്ട തൃണമൂലിലെ ഇരുപതോളം എം.പിമാരെ ബി.ജെ.പി ബന്ധപ്പെടുന്നതായി സൂചനയുണ്ട്. എം.പിമാരായ കകോളി ഘോഷ് ദസ്തിദാർ, സുഖേന്ദു ശേഖർ റോയ്, ശാന്തനു സെൻ തുടങ്ങിയവർ നേതൃത്വത്തെ പരസ്യമായി ചോദ്യ ചെയ്‌തവരാണ്. ഇവർക്കൊപ്പമുള്ള മറ്റ് എംപിമാർ ആരെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ. റിബൽ എംപിമാരുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന.
റിബലായവരുമായി
മമതയുടെ ചർച്ച
ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ പിന്തുണ നൽകിയ എം.എൽ.എമാരുമായി നേരിട്ട് സംസാരിച്ച് അനുനയിപ്പിക്കാൻ മമത നീക്കം തുടങ്ങി. ബി.ജെ.പി സഹായമുണ്ടെന്ന് കരുതുന്ന ഋതബ്രത വിളിക്കുന്ന യോഗങ്ങളിൽ പതിവായി പങ്കെടുക്കുന്ന നേതാക്കളാണിവർ. അതിനിടെ കൂടുതൽ എം.എൽ.എമാർ തങ്ങൾക്കൊപ്പം വരുമെന്ന് ഇന്നലെ ഋതബ്രത മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൃണമൂൽ പുനഃസംഘടന:
അഭിഷേക് തുടരും
ന്യൂഡൽഹി: മരുമകൻ അഭിഷേക് ബാനർജിയെ നിലനിറുത്തിയും വിശ്വസ്തരെയും മുതിർന്ന നേതാക്കളെയും ഉൾപ്പെടുത്തിയും തൃണമൂൽ കോൺഗ്രസ് പുനഃസംഘടിപ്പിച്ച് മമതാ ബാനർജി. മമതയുടെ കൊൽക്കത്ത കാളിഘട്ട് വസതിയിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.വിമർശനങ്ങൾ നേരിടുമ്പോഴും ദേശീയ ജനറൽ സെക്രട്ടറിയായി അഭിഷേക് ബാനർജിയെ നിലനിറുത്തിയ മമത, അദ്ദേഹത്തെ സഹായിക്കാൻ പാർട്ടി രാജ്യസഭാ എംപിമാരായ ഡെറിക് ഒബ്രിയനെയും ഡോള സെന്നിനെയും ദേശീയ ജോയിന്റ് സെക്രട്ടറിമാരായി നിയമിച്ചു. ചന്ദ്രിമ ഭട്ടാചാര്യയാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷ. മുൻ അദ്ധ്യക്ഷ സുബ്രതാ ബക്ഷിയെ ദേശീയ വൈസ്പ്രസിഡന്റാക്കി. അതേസമയം മുൻ കൊൽക്കത്ത മേയറായ ഫിർഹാദ് ഹക്കീമിനെ ഒഴിവാക്കി. അഭിഷേക് ബാനർജിയുമായി അടുപ്പമുള്ള നിരവധി യുവ നേതാക്കളും പുതിയ ഭാരവാഹി പട്ടികയിലില്ല. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സങ്കീർണമായതിനെ തുടർന്ന് പശ്ചിമ ബംഗാളിലുടനീളമുള്ള എല്ലാ കമ്മിറ്റികളെയും പോഷക സംഘടനകളെയും മമത പിരിച്ചുവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |