
ഏഴ് വീടുകൾ കത്തിച്ചു
ഇംഫാൽ: മണിപ്പൂരിൽ കുക്കി ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ ലോയ്‌ബോൽ ഖുള്ളർ എന്ന ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. ആയുധധാരികളായ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ലെത്‌ഖോംഗം ഹാ ഒകിപ് (34), ഭാര്യ ടിൻമേരി ഹാ ഒകിപ് (30), ജങ്മിൻലാൻ ഹാ ഒകിപ് (34) എന്നിവർ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ അക്രമകാരികൾ ഏഴ് വീടുകൾ കത്തിക്കുകയും ചെയ്തു. ഗ്രാമവാസികൾ ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ നാഗ സായുധ സംഘമാണെന്ന് കുക്കി വിഭാഗം ആരോപിച്ചു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തെ കുക്കി വിഭാഗങ്ങളുടെ സംഘടനയായ കുക്കി ഇൻപി മണിപ്പൂർ ശക്തമായി അപലപിച്ചു. നിരപരാധികളെ കൊല്ലുന്നതും അവരുടെ വാസസ്ഥലങ്ങളും മറ്റും നശിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. സാധാരണക്കാർക്കുനേരെയുള്ള ആക്രമണം ഒരു കാരണവശാലും ന്യായീകരിക്കാനാകുന്നതല്ലെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |