
ന്യൂഡൽഹി: ഡൽഹിയിൽ അസിസ്റ്റന്റ് പ്രൊഫസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെക്കിയ സംഭവത്തിൽ അന്വേഷണം അദ്ധ്യാപികയുടെ പരിചയക്കാരിലേക്ക്.
ഫ്ളാറ്റിൽ മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ദേവോസ്‌മിത പോളിനെ (49) മരിച്ച നിലയിൽ കണ്ടെത്തിയത്. കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള ഫ്ലാറ്റ് രാവിലെ തുറക്കാത്തതിനെ തുടർന്ന് അയൽവാസി ഡൽഹിയിലുള്ള സഹോദരി ദേവോരാത്തിയെ അറിയിക്കുകയായിരുന്നു. സഹോദരിയെത്തി പൂട്ട് പൊളിച്ച് കടന്നപ്പോളാണ് ദേവോസ്മിതയുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സമീപത്തെ സി.സി ടിവി ദൃശ്യങ്ങളും അദ്ധ്യാപികയുടെ ഫോൺ രേഖകളും പരിശോധിച്ചുവരികയാണ്. ഫ്ളാറ്റിലെത്തിയ സന്ദർശകരുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ദേവോസ്‌മിതയുടെ മൊബൈൽ ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഫ്ലാറ്റിൽ തന്നെയുള്ളതിനാൽ, കവർച്ചാശ്രമമല്ലെന്ന് വ്യക്തമായി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.
നാലു വർഷമായി ഒറ്റയ്‌ക്ക് താമസിക്കുന്ന ദേവോസ്‌മിത ബംഗളൂരു സ്വദേശിയിൽ നിന്ന് വിവാഹ മോചനം നേടാനുള്ള ശ്രമത്തിലായിരുന്നു. വ്യാഴാഴ്ച ദേവോസ്‌മിതയ്‌ക്ക് കോളേജിൽ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ഒരു അഭിമുഖം തീരുമാനിച്ചിരുന്നതാണ്. 2023ലാണ് ഇവർ ശിവാജി കോളേജിൽ നിയമിതയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |