
ബംഗളൂരു: ബുധനാഴ്ച അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ കർണാടകയിലെ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജി വച്ചു. ബംഗളൂരു നഗരവികസന വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയിലാണിത്. എട്ടു തവണ എം.എൽ.എയായ തനിക്ക് ബംഗളൂരു നഗര വികസനകാര്യം ഉറപ്പു നല്കിയിരുന്നതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
' മന്ത്രിസ്ഥാനം നൽകിയതിന് നന്ദി. ചോദിച്ചത് ലഭിക്കാത്തതു കൊണ്ടല്ല, വാഗ്ദാന ലംഘനത്തിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയാകും മുമ്പ് ഡി.കെ ശിവകുമാർ വീട്ടിലെത്തി. താൻ ഒരു സ്ഥാനവും ആവശ്യപ്പെട്ടില്ല. അദ്ദേഹം ഇങ്ങോട്ട് മന്ത്രി സ്ഥാനവും വകുപ്പും വാഗ്ദാനം ചെയ്യുകയായിരുന്നു.മന:സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ല. എം.എൽ.എയായും പാർട്ടി പ്രവർത്തകനായും തുടരും " - റെഡ്ഡി പറഞ്ഞു.
കർണാടക സർക്കാരിലെ ഏറ്റവും സ്വാധീനമുള്ള വകുപ്പാണ് ബംഗളൂരു നഗരവികസന മന്ത്രാലയം ശിവകുമാർ കൃഷ്ണ ബൈര ഗൗഡയ്ക്കാണ് ഈ വകുപ്പ് നൽകിയത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഡി.കെ. ശിവകുമാറാണ് ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 73 കാരനായ രാമലിംഗ റെഡ്ഡി മുമ്പ് കോൺഗ്രസ് സർക്കാരിൽ ഗതാഗത, ആഭ്യന്തര വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
മുനിയപ്പയും നീരസത്തിൽ
മറ്റൊരു നേതാവായ കെ.എച്ച്. മുനിയപ്പയും നീരസത്തിലാണെന്നാണ് റിപ്പോർട്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പാണ് മുനിയപ്പയ്ക്ക് നൽകിയത്. സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്നാണ് മുനിയപ്പയുടെ ആവശ്യം. തന്റെ അതൃപ്തി രാഹുലിനെയും ഖാർഗെയെയും അറിയിച്ചിരിക്കുകയാണ് മുനിയപ്പ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |