
ന്യൂഡൽഹി: ഭാര്യയോട് മിണ്ടാത്തത് ക്രൂരതയല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, ഭാര്യ ആത്മഹത്യ ചെയ്‌ത കേസിൽ ഭർത്താവിനെ വെറുതെവിട്ടു. ഒമാനിലായിരുന്ന ഭർത്താവ് 13 ദിവസം ഫോൺ ചെയ്യാതിരുന്നതിൽ മനംനൊന്തായിരുന്നു ഭാര്യയുടെ ആത്മഹത്യ. ഭർത്താവ് ഭാര്യയോട് സംസാരിക്കാൻ തയ്യാറാകാത്തത് ഒരു കാരണവശാലും ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തമിഴ്നാട്ടിലെ കേസിലാണിത്. ഭാര്യയോട് ക്രൂരത കാട്ടിയെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി ഭർത്താവിനെ മൂന്നുവർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ശിക്ഷ ശരിവച്ചതോടെ, ഭർത്താവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ ദാമ്പത്യത്തിന്റെ ഭാഗമാണ്. അതുകാരണം പരസ്‌പരം മിണ്ടാതെയിരിക്കുന്ന സാഹചര്യമുണ്ടാകും. ഈ കേസിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി എന്നുപോലും പരാതിയില്ല. ഭാര്യവീട്ടുകാർ വീട്ടിൽ വരുന്നതിനോട് ഭർത്താവിന് അനിഷ്‌ടമുണ്ടായിരുന്നുവെന്നാണ് ആരോപണം. ഇതുകാരണം ഭാര്യ അവരുടെ വീട്ടിൽ പോയി നിന്ന സമയത്തായിരുന്നു ആത്മഹത്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |