
ന്യൂഡൽഹി: 'ഇന്ത്യ' മുന്നണിക്കു വേണ്ടി ദേശീയതലത്തിൽ ഒന്നിക്കുമെങ്കിലും കേരളത്തിൽ രാഷ്‌ട്രീയ വൈരികളായതിനാൽ സി.പി.എം നേതാവ് പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈയൊരു വഴക്കത്തോടെ വേണം മുന്നണിയിലെ ഘടകകക്ഷികൾ പ്രവർത്തിക്കേണ്ടത്. മുന്നണി വിട്ട ഡി.എം.കെ അതു മനസിലാക്കണം. കഴിഞ്ഞ എട്ടിന് ഡൽഹിയിൽ നടന്ന 'ഇന്ത്യ' മുന്നണി യോഗത്തിലായിരുന്നു രാഹുലിന്റെ പരാമർശം. രാഹുലിന്റെ പ്രസംഗം ഇന്നലെയാണ് കോൺഗ്രസ് പുറത്തുവിട്ടത്.
മുന്നണിയിൽ ഏകോപനവും സഹകരണവുമില്ലെന്ന ധാരണ പരത്താൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ കേന്ദ്ര സർക്കാർ പിടിമുറുക്കുന്നതിനാൽ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണ്. 'ഇന്ത്യ' മുന്നണി എന്ന ആശയത്തിനായി എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഒന്നിക്കാനാകുമെന്നുറപ്പുണ്ട്. മുന്നണിയുടെ കെട്ടുറപ്പിനായി ഏതുതരത്തിലുള്ള വിമർശനങ്ങളും അപമാനങ്ങളും സഹിക്കാൻ തയ്യാറാണ്.
ഘടകകക്ഷികളുമായി തർക്കത്തിന് താത്‌പര്യമില്ല. നമ്മൾ സുഹൃത്തുക്കളും സ്‌നേഹിതരുമാണ്. ബീഹാർ മുൻമുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണി വിട്ടതിന് കോൺഗ്രസോ, താനോ ഉത്തരവാദിയല്ല. തൃണമൂൽ, ആർ.ജെ.ഡി, എസ്.പി തുടങ്ങിയ ഘടകകക്ഷികളുടെ ശക്തി കേന്ദ്രങ്ങൾ ബി.ജെ.പി പിടിച്ചടക്കിയതിനാൽ 'ഇന്ത്യ' മുന്നണി മാത്രമാണ് പോംവഴി. നിയമവ്യവസ്ഥ, ഉദ്യോഗസ്ഥവൃന്ദം, രഹസ്യാന്വേഷണ ഏജൻസികൾ, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയെല്ലാം ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ്.
പോരാടാൻ
ശേഷിയുണ്ട്
സമൂഹമാദ്ധ്യമങ്ങളെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് കോക്രോച്ച് പാർട്ടിയുടെ ഒാൺലൈൻ പിന്തുണ സൂചിപ്പിച്ച് രാഹുൽഗാന്ധി പറഞ്ഞു. മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും കേന്ദ്ര സർക്കാരിന് അനുകൂലമാണ്. അതിനാൽ, പ്രതിരോധത്തിന്റെ രീതിയിലേക്ക് പോകണം. സി.ബി.എസ്.ഇ, നീറ്റ് അടക്കം വിഷയങ്ങൾ ഏറ്റെടുക്കണം. ബി.ജെ.പിയുമായും ആർ.എസ്.എസുമായും സഹകരിക്കാനോ വിട്ടുവീഴ്ച ചെയ്യാനോ സാദ്ധ്യമല്ല. അങ്ങനെ ചെയ്യേണ്ടി വരുന്നതിനെക്കാൾ ഭേദം മരിക്കുന്നതാണ്. ശ്വാസംമുട്ടിക്കാൻ ശ്രമിച്ചാൽ പോരാടാൻ കോൺഗ്രസിന് ശേഷിയുണ്ട്. കോൺഗ്രസ് പാർട്ടി പ്രതിരോധത്തിന്റെ പാർട്ടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |