
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിദ്ധ്യത്തെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നലെയും പാർലമെന്റിന്റെ ഇരു സഭകളും സ്‌തംഭിച്ചു. പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണമെന്ന രാജ്യസഭാ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണന്റെ പരാമർശം നിരീക്ഷണം മാത്രമാണെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. ബുധനാഴ്ച എഫ്.സി.ആർ.എ ബിൽ ചർച്ചയ്‌ക്കായി ഷാ സഭയിലെത്തുമെന്നാണ് വിവരം. എന്നാൽ അമിത്
ഷാ എപ്പോൾ സഭയിൽ വരണമെന്ന് പ്രതിപക്ഷത്തിന് നിർദ്ദേശിക്കാൻ അവകാശമില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. അദ്ദേഹം സംസാരിക്കാൻ തുടങ്ങിയാൽ പ്രതിപക്ഷം താങ്ങില്ലെന്നും പറഞ്ഞു.
സഭാ അദ്ധ്യക്ഷന്റെ വാക്കുകൾക്ക് സർക്കാർ വില കൽപ്പിക്കുന്നില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു.
ഭരണ-പ്രതിപക്ഷ വാക്‌പോരിനെ തുടർന്ന് രാജ്യസഭയിൽ ഇന്നലെ കാര്യമായ നടപടികളൊന്നും നടന്നില്ല. ലോക്‌സഭ രാവിലെ 11ന് സമ്മേളിച്ചയുടൻ ബഹളത്തെ തുടർന്ന് പിരിഞ്ഞു. 12 മണിക്ക് ചേർന്നപ്പോൾ ബഹളത്തിനിടെ എം.എസ്.എം.ഇ വികസന ഭേദഗതി ബിൽ പാസാക്കി. ഇന്നലെ രാവിലെ പ്രതിപക്ഷം അയോദ്ധ്യാ സംഭാവന കൊള്ള, അമിത് ഷായുടെ അസാന്നിദ്ധ്യം തുടങ്ങിയ വിഷയങ്ങളുന്നയിച്ച് പാർലമെന്റിന്റ മുന്നിൽ ധർണ നടത്തി. ജൂലായ് 21 മുതൽ അമിത് ഷാ സഭയിൽ ഹാജരായിട്ടില്ലെന്ന് കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ പറഞ്ഞു. പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നത് എന്തു കൊണ്ടെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വന്ദേമാതരം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ വന്ദേമാതരം ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കുന്നതോടെ നിയമമാകും. വന്ദേമാതരത്തെ അപമാനിക്കുകയോ, ആലപിക്കുന്നത് തടസപ്പെടുത്തുകയോ ചെയ്താൽ പ്രതിക്ക് മൂന്നു വർഷം വരെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
പ്രതിപക്ഷം ബഹളമുണ്ടാക്കി തിരിച്ചുപോകുമ്പോൾ അമിത് ഷാ രാവിലെ മുതൽ രാത്രി വരെ പാർലമെന്റിലെ ഓഫീസിൽ ജോലി ചെയ്യുകയാണ്
-കിരൺ റിജിജു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |