
ന്യൂഡൽഹി: ചെറിയ തുകയ്‌ക്കുള്ള യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. ഉയർന്ന തുകയ്‌ക്കുള്ള യു.പി.ഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് തുക ഈടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന ടാക്‌സേഷൻ ബില്ലിനുള്ള ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിൽ രാജ്യസഭ ശബ്ദവോട്ടിലൂടെ പാസാക്കി. നേരത്തെ ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു.
ഭാവിയിൽ വ്യപാരികൾക്കായി ഏർപ്പെടുത്തുന്ന മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) ചില ഇടപാടുകൾക്ക് മാത്രമേ ബാധകമാകൂ. റോഡരികിലെ കച്ചവടക്കാരുടെ കുറഞ്ഞ മൂല്യമുള്ളവ ഉൾപ്പെടെ ബഹുഭൂരിപക്ഷം വ്യാപാര ഇടപാടുകളും സൗജന്യമായി തുടരും. ഉപയോക്താക്കളിൽ നിന്ന് നികുതിയോ പ്രത്യേക നിരക്കോ ഇൗടാക്കാൻ ബില്ലിൽ വ്യവസ്ഥയില്ല.
യു.പി.എ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്താനുള്ള ഗൂഢ നീക്കമാണെന്ന് ആരോപിച്ച സി.പി.എമ്മിന്റെ ജോൺ ബ്രിട്ടാസിനെ ധനമന്ത്രി വിമർശിച്ചു. കമ്മ്യൂണിസ്റ്റുകൾ ഭീരുക്കളാണെന്നും മറുപടികളിൽ നിന്ന് ഒളിച്ചോടുകയാണെന്നും പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ ബാങ്കേഴ്‌സ് ബുക്ക്സ് എവിഡൻസ് ബില്ലും രാജ്യസഭ ശബ്‌ദവോട്ടോടെ പാസാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |