
ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങിൽ ചെങ്കോട്ടയിൽ ഇതാദ്യമായി ദേശീയ ഗീതമായ വന്ദേമാതരം മുഴങ്ങും. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണിതെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ് അറിയിച്ചു.
സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം ദേശീയ ഗാനമായിരുന്നു പതിവ്. എന്നാൽ ഇക്കുറി പ്രധാനമന്ത്രി വേദിയിലെത്തി തൊട്ടു പിന്നാലെ വന്ദേമാതരം ആലപിക്കും. ഇതിനു ശേഷമാകും ദേശീയ പതാക ഉയർത്തലും അഭിസംബോധനയും. തുടർന്ന്, ദേശീയ ഗാനാലാപനം.
ദേശീയ ഗാനത്തിനുള്ള നിയമപരമായ പദവി ദേശീയ ഗീതമായ വന്ദേമാതരത്തിന് നൽകുന്ന ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം ഉൾപ്പെടുതുന്നത്. ആഗസ്റ്റ് എട്ട് മുതൽ 15 വരെ രാജ്യത്ത് 343 പ്രധാന കേന്ദ്രങ്ങളിൽ സൈനിക ബാൻഡ് വന്ദേമാതരം അവതരിപ്പിക്കുന്നുണ്ട്.
യുവശക്തിക്ക് ആദരം
'യുവശക്തി ഫോർ വികസിത് @ഭാരത് 2047' പ്രമേയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് ഒളിമ്പ്യാഡുകളിൽ മെഡൽ നേടിയ 19 വിദ്യാർത്ഥികളെ ആദരിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകർ, കരകൗശല തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, വനിതാ സംരംഭകർ, ശാസ്ത്ര, യുവ ഇന്നൊവേറ്റർമാർ, സ്റ്റാർട്ട് അപ്പ് പ്രതിനിധികൾ, മൈ ഭാരത് വോളന്റിയർമാർ എന്നിവരടക്കം 5000 പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. ക്ഷണിതാക്കൾക്കായി ആഗസ്റ്റ് 15ന് പുലർച്ചെ നാല് മുതൽ ഡൽഹി മെട്രോ സർവീസ് നടത്തും. യാത്ര സൗജന്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |