
ന്യൂഡൽഹി: പാക് ചാരശൃംഖലയിലെ അംഗങ്ങളായ ദമ്പതികളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്‌തു. ഡൽഹി സ്വദേശികളായ സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇവർക്ക് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. സരായകാല ഖാൻ മേഖലയിൽ നിന്ന് സാഹിലിനെ പിടികൂടി ചോദ്യംചെയ്‌തപ്പോഴാണ് ഭാര്യയ്‌ക്കും പങ്കുണ്ടെന്ന് വ്യക്തമായത്. ഇരുവരുടെയും ഫോണിൽ നിന്ന് പാക് ഏജന്റുമാരുമായുള്ള വാട്സാപ്പ് ചാറ്റുകൾ അടക്കം കണ്ടെത്തി.
2024ൽ ഇൻസ്റ്റഗ്രാം വഴിയാണ് പാക് ഏജന്റിനെ പരിചയപ്പെടുന്നത്. 2024-25 കാലത്ത് എട്ട് ഇന്ത്യൻ സിം കാർഡുകൾ ദുബായ് വഴി പാകിസ്ഥാനിലേക്ക് അയച്ചു. ഇതിനായി 30,000 രൂപ ദമ്പതികൾക്ക് ലഭിച്ചു. പാകിസ്ഥാനിൽ വാട്സാപ്പ് അക്കൗണ്ടുകൾ ആക്‌ടിവേറ്ര് ചെയ്യാനാണ് ആ സിം കാർഡുകൾ ഉപയോഗിച്ചത്. ഇന്ത്യയിലെ സ്ലീപ്പർ സെല്ലുകളിലെ അംഗങ്ങൾ അടക്കമുള്ളവരുമായി ആശയവിനിമയത്തിന് ഇവ ഉപയോഗിച്ചുവെന്ന് പൊലീസ് കണ്ടെത്തി.
ദമ്പതികൾ ഡൽഹിയിലെ സൈനിക മേഖലകൾ നിരീക്ഷിച്ചു. സൈനിക കോടതിയിൽ വിചാരണ നടപടികൾ നേരിടുന്ന ഉദ്യോഗസ്ഥരുടെ വിവരം ശേഖരിച്ചു. ഭീകരപ്രവർത്തനങ്ങളിലേക്ക് യുവജനങ്ങളെ റിക്രൂട്ട് ചെയ്‌തെന്നും നിർണായക സേനാ രഹസ്യവിവരങ്ങൾ ചോർത്തിയെന്നും പൊലീസ് സംശയിക്കുന്നു. കറാച്ചിയിലെയും ഇസ്ലാമാബാദിലെയും പാക് ചാര ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നാണ് നിഗമനം. ഡൽഹിയിലെ വക്കീൽ ഓഫീസ് ജീവനക്കാരനായിരുന്നു സാഹിൽ. സമീറ നോയിഡയിലെ കോൾ സെന്റർ ജീവനക്കാരിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |