ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു സമയം' നയത്തിന്റെ ഭാഗമായി രാജ്യത്തെ ഔദ്യോഗിക കാര്യങ്ങൾക്കായി 2027 മാർച്ച് മുതൽ ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഐ.എസ്.ടി) നിർബന്ധമാക്കി. രാജ്യത്താകെ ഐ.എസ്.ടി കൃത്യതയോടെ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. നിയമ, ഭരണ, വാണിജ്യ, ഡിജിറ്റൽ ഇടപാടുകൾക്കടക്കം ഇത് ബാധകമായിരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി.
വ്യത്യസ്ത സമയ സ്രോതസുകളിൽ നിന്നുള്ള സമയവ്യത്യാസം മൂലം ഇടപാടുകളിലും ഡിജിറ്റൽ രേഖകളിലും ഉണ്ടാകാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുകയാണ് ലക്ഷ്യം. വിദേശ സമയ സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതും ലക്ഷ്യമാണ്. ചെറിയ സമയവ്യത്യാസങ്ങൾ പോലും ഇടപാടുകളുടെ സമയമുദ്രയിലും ഡിജിറ്റൽ രേഖകളിലും ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ 'നാവിക് ' ഉൾപ്പെടെയുള്ള അംഗീകൃത ഇന്ത്യൻ സമയസ്രോതസുകൾ ഉപയോഗിച്ച് ഐ.എസ്.ടി ക്രമീകരിക്കാനുള്ള സംവിധാനവും വികസിപ്പിക്കുന്നുണ്ട്. കൃത്യമായ സമയവിതരണത്തിനായി 'വൈറ്റ് റാബിറ്റ് ടെക്‌നോളജി' അടിസ്ഥാനമാക്കിയുള്ള പരീക്ഷണ ശൃംഖല ബംഗളൂരുവിൽ ഇതിനകം പരീക്ഷിച്ചു. ശാസ്ത്രീയ ഗവേഷണം, നാവിഗേഷൻ, ജ്യോതിശാസ്ത്രം തുടങ്ങിയ പ്രത്യേക മേഖലകൾക്ക് ഇളവുകൾ അനുവദിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |