ഇന്റേൺഷിപ്പിന് ഫീസ് പാടില്ലെന്നും ഹൈക്കോടതി
കൊച്ചി: വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കി (എഫ്.എം.ജി) നാട്ടിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന ഡോക്ടർമാരിൽ നിന്ന് ഫീസ് ഈടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇവർക്ക് മറ്റ് മെഡിക്കൽ വിദ്യാർത്ഥികളെപ്പോലെ സ്റ്റൈപ്പെൻഡിന് അർഹതയുണ്ടെന്നും വ്യക്തമാക്കി. തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി എസ്. മുരുകന്റെ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
റഷ്യയിൽ പഠിച്ച ഹർജിക്കാരൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ഇന്റേൺഷിപ്പ് ചെയ്തതത്. സർട്ടിഫിക്കറ്റിന് ഫീസ് നൽകണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. ഇന്റേൺഷിപ്പ് കാലയളവിൽ സ്റ്റൈപ്പെൻഡും നൽകിയില്ല.
നാഷണൽ മെഡിക്കൽ കമ്മിഷന്റെ 2022 മേയ് 19ലെ സർക്കുലർ പ്രകാരം ഇന്റേൺഷിപ്പിന് ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശത്ത് പഠിച്ചവർക്കും നിർബന്ധിത റോട്ടറി മെഡിക്കൽ ഇന്റേൺഷിപ്പ് (സി.ആർ.എം.ഐ) കാലയളവിൽ സ്റ്റൈപ്പെൻഡ് നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്.. ഹർജിക്കാരനിൽ നിന്ന് ഫീസ് ഈടാക്കാതെ ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് ഉടൻ നൽകണം. അപേക്ഷ ലഭിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ കുടിശികയടക്കമുള്ള സ്റ്റൈപ്പെൻഡ് തുകയും നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |