
മുംബയ്: സ്റ്റാൻഡ് അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ പുരുഷ മൃതദേഹങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തിയ എംബിബിഎസ് വിദ്യാർത്ഥിനി സേജൽ പവാറിനെ സസ്‌പെൻഡ് ചെയ്തു. 15 ദിവസത്തേക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കോളേജ് അധികൃതർ സേജൽ പവാറിനോട് പറഞ്ഞു. മുംബയ് കെഇഎം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു സേജൻ പവാർ.
സംഭവത്തിൽ കോളേജ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ കോളേജിലെ വിദ്യാർത്ഥിനിയായ സേജൽ പവാറിന്റെ പരാമർശത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണറിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്നുമാണ് കോളേജ് അധികൃതർ വ്യക്തമാക്കുന്നത്. കോളേജിനും മെഡിക്കൽ പ്രൊഫഷനും അപമാനമാണ് സേജൽ പവാറിന്റെ പരാമർശമെന്ന് വ്യാപക വിമർശനമുയർന്നിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര സൈബർ പൊലീസ് സേജലിനെതിരെ കേസെടുത്തിരുന്നു.
പോസ്റ്റുമോർട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ചുള്ള സേജലിന്റെ പരാമർശമാണ് വിവാദമായത്. പോസ്റ്റുമോർട്ടത്തിനിടെ തമാശ പറയാറുണ്ടെന്നും പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയത്തിന്റെ വലിപ്പം അളക്കാറുണ്ടെന്നും താരതമ്യം ചെയ്യാറുണ്ടെന്നുമായിരുന്നു സേജൽ പറഞ്ഞത്. സംഭവം വിവാദമായതോടെ സേജൽ സമൂഹമാദ്ധ്യമത്തിലൂടെ ക്ഷമാപണം നടത്തിയിരുന്നു. 'പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല. പരാമർശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഞാൻ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് പരാമർശം വ്യാഖ്യാനിക്കപ്പെട്ടത്'- എന്നാണ് ഇൻസ്റ്റാഗ്രാം കുറിപ്പിൽ ഡോക്‌ടർ വ്യക്തമാക്കിയത്.
ഇതേ കോമഡിഷാേയിൽ സ്ത്രീവിരുദ്ധപരാമർശം നടത്തിയതിന്റെ പേരിൽ ഹിമാൻഷു ജാൻഗ്ര എന്ന ഗുരുഗ്രാം സ്വദേശിക്കെതിരെയും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണീത് മോറെയ്ക്കെതിരെയും സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |