
രാജ്യത്തെ ഇടത്തരം, സാധാരണ കുടുംബങ്ങളുടെ അടുക്കള ബഡ്ജറ്റില്‍ വന്‍ വര്‍ദ്ധനവിന് സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്. വിലക്കയറ്റം വരും മാസങ്ങളില്‍ അതിരൂക്ഷമാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മേയ് മാസത്തെ അപേക്ഷിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കായി ചെലവാക്കുന്ന തുകയില്‍ വര്‍ദ്ധനവുണ്ടാകും. സസ്യാഹാരത്തിനും മാംസാഹാരത്തിനും ഇത് ബാധകമായിരിക്കുമെന്നാണ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസല്‍ പറയുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മേയ് മാസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനുള്ള ചെലവില്‍ അഞ്ച് ശതമാനത്തിന്റേയും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ചെലവില്‍ ഏഴ് ശതമാനത്തിന്റേയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പച്ചക്കറിക്കും മത്സ്യം, ഇറച്ചി എന്നിവയ്ക്കും വില വര്‍ദ്ധിക്കുന്നുണ്ട്. അതോടൊപ്പം പാചകവാതക വില കൂടി വര്‍ദ്ധിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പച്ചക്കറി വിലയില്‍ വലിയ കുതിപ്പ് നടത്തുന്നത് തക്കാളിയാണ്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ കിലോയ്ക്ക് 23 രൂപയായിരുന്ന തക്കാളി വില, ഇത്തവണ 57 ശതമാനം വര്‍ദ്ധിച്ച് 36 രൂപയിലെത്തി. ഉത്പാദനത്തിലുണ്ടായ കുറവാണ് തക്കാളിയുടെ വില കുത്തനെ കൂട്ടിയത്. ബ്രോയിലര്‍ കോഴിയുടെ വിലയിലും വര്‍ദ്ധനവുണ്ട്. കടുത്ത വേനലില്‍ ഇറച്ചിക്കോഴികള്‍ക്ക് രോഗം പിടിപെട്ടതും വലിയ അളവില്‍ ഇവ ചത്തൊടുങ്ങിയതും വില വര്‍ദ്ധിപ്പിക്കുന്നുണ്ട്. കോഴിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ദ്ധിച്ചതും ഇറച്ചിവില വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |