മുംബയ്: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണിന് പകരം ഉപഭോക്താവിന് കിട്ടിയത് താടി വളരാനുള്ള എണ്ണ. സംഭവത്തിൽ പ്രമുഖ ഇ-കോമേഴ്സ് പ്ളാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ നിന്ന് പിഴ ഈടാക്കാനുള്ള ഉത്തരവുമായി ഉപഭോക്തൃ കോടതി. ഫോണിന്റെ വിലയ്ക്ക് പുറമെ പലിശയും നഷ്ടപരിഹാരവും കേസിനുള്ള ചെലവും ഉൾപ്പെടെ വലിയ തുക ഉപഭോക്താവിന് തിരിച്ചുനൽകാനാണ് കോടതി ഉത്തരവിട്ടത്.
1,11,793 രൂപയാണ് ഉപഭോക്താവ് ഓർഡർ ചെയ്ത ഐഫോണിന്റെ വില. ഇത് പലിശയും ചേർത്ത് തിരികെ നൽകണം. കൂടാതെ, നഷ്ടപരിഹാരവും കേസിനുള്ള ചെലവുമായി 70,000 രൂപ കൂടി നൽകാൻ ഫ്ലിപ്കാർട്ടിനോട് മുംബയ് അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ഫ്ലിപ്കാർട്ടും സെല്ലറായ ഇന്റർനാഷണൽ വാല്യൂ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി 45 ദിവസത്തിനകം തുക നൽകണമെന്നാണ് കോടതി വിധി.
മുംബയ് സ്വദേശിയായ ഉപഭോക്താവ് 2023 ഏപ്രിൽ 22നാണ് ഫ്ലിപ്കാർട്ട് വഴി നോ-കോസ്റ്റ് ഇഎംഐ വ്യവസ്ഥയിൽ 1,11,793 രൂപ നൽകി 'ഐഫോൺ 14' പ്രോ ഓർഡർ ചെയ്തത്. പ്രത്യേകം ഓർഡർ ചെയ്ത ഐഫോണിന്റെ ചാർജറും ഫോൺ കവറും കൃത്യമായി ലഭിച്ചിരുന്നു. എന്നാൽ മറ്റൊരു പാക്കറ്റിൽ ഉണ്ടായിരുന്നത് ഫോണിന് പകരം എണ്ണക്കുപ്പിയായിരുന്നു.
ആവശ്യമായ രേഖകളും തെളിവുകളും സഹിതം ഉപഭോക്താവ് കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പരാതി നിലനിൽക്കെ തന്നെ പരിഹരിച്ചതായി മാർക്ക് ചെയ്ത് ഫ്ലിപ്കാർട്ട് കേസ് അവസാനിപ്പിച്ചു. തുടർന്നാണ് കോടതിയെ സമീപിച്ചത്. ഉപഭോക്താവിന്റെ പരാതികൾ പരിഹരിക്കുന്നതിനുള്ള ചുമതല ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾക്ക് ഉണ്ടെന്നും തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറാനാകില്ലെന്നും കോടതി വിധിക്കുകയായിരുന്നു. പരിഹാരമൊന്നും കാണാതെ ഉപഭോക്താവിന്റെ പരാതികൾ റദ്ദ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിഷയത്തിൽ ആപ്പിൾ കമ്പനിക്ക് നേരിട്ട് പങ്കില്ലാത്തതിനാൽ അവർക്കെതിര നൽകിയ പരാതി കോടതി തള്ളി.
A Mumbai consumer court has ordered Flipkart to pay a customer over Rs 1.8 lakh after he received beard oil instead of an iPhone. The platform must refund the phone's Rs 1,11,793 cost with interest, plus Rs 70,000 for compensation and legal expenses. Flipkart and the seller are jointly liable to pay the amount within 45 days, with the court stressing platform responsibility.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |