
കൊളംബോ : ശ്രീലങ്കയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലന മത്സരത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് എതിരെ ലങ്കൻ ഇലവന് ബാറ്റിംഗ് പ്രാക്ടീസ്. ത്രിദിനമത്സരത്തിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കൻ ഇലവൻ കളിനിറുത്തുമ്പോൾ 363/8 എന്ന നിലയിലെത്തി. ഇന്ത്യൻ ബൗളർമാരെ നിരാശപ്പെടുത്തി ലങ്കൻ ഇലവനുവേണ്ടി നിഷാൻ ഫെർണാണ്ടോ (66), രവീന്ദു രസന്ത (71),ക്യാപ്ടൻ സൊനാൽ ദിനുഷ (52) എന്നിവർ അർദ്ധസെഞ്ച്വറി നേടി.
പസിന്ദു സൂര്യബന്ധാര(35), പവൻ രത്നനായകെ (39), അഹാൻ വിക്രമസിംഗെ (31), രമേഷ് മെൻഡിസ് (32) എന്നിവരും ചെറുത്തുനിന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്പിന്നർമാരായ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും മാനവ് സുതറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യുവ പേസർ ഗുർനൂർ ബ്രാർ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുൻ നിര പേസർമാരായ സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും വിക്കറ്റൊന്നും ലഭിച്ചില്ല.
ഗില്ലിന് പരിക്ക്
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ വിരലിന് പരിക്കേറ്റതിനാൽ ക്യാപ്ടൻ ശുഭ്മാൻ ഗിൽ ഇന്നലെ ത്രിദിനത്തിൽ കളിക്കാനിറങ്ങിയില്ല. കെ.എൽ രാഹുലാണ് ടീമിനെ നയിച്ചത്. ഗില്ലിന്റെ പരിക്ക് ഗുരുതരമല്ലെന്നും ഇന്ന് ബാറ്റിംഗിനിറങ്ങുമെന്നും ടീം വൃത്തങ്ങൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |