
തിരുവനന്തപുരം : കെ.സി.എൽ ഉദ്ഘാടന ദിവസത്തെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ളൂ ടൈഗേഴ്സ് 31 റൺസിന് മുൻ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്സിനെ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ കൊച്ചി നിശ്ചിത 20 ഓവറിൽ 189/5 എന്ന സ്കോർ ഉയർത്തിയപ്പോൾ കൊല്ലത്തിന് 158/6 എന്ന സ്കോറിലേ എത്താനായുള്ളൂ. 110/5 എന്ന സ്കോറിൽ ക്രീസിൽ ഒരുമിച്ച സച്ചിൻ സുരേഷ് (58) -കാർത്തിക് ബി നായർ(38) സഖ്യം 31 പന്തുകളിൽ പുറത്താകാതെ കൂട്ടിച്ചേർത്ത 79 റൺസാണ് കളിയുടെ ഗതിമാറ്റിയത്. കൊല്ലത്തിന് വേണ്ടി അഭിഷേക് ജെ.നായർ(55) അർദ്ധസെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
നേരത്തേ ടോസ് നേടിയ കൊല്ലം കൊച്ചിയെ ബാറ്റിംഗിന് വിടുകയായിരുന്നു. വിനൂപ് മനോഹരൻ (37), വിപുൽ ശക്തി (12) എന്നിവർ ചേർന്നാണ് കൊച്ചിക്കുവേണ്ടി ഓപ്പണിംഗിന് ഇറങ്ങിയത്. ആദ്യ ഏഴോവറിൽ 56 റൺസടിച്ച സഖ്യത്തെ അഖിൽ കെ.ജിയാണ് വേർപിരിച്ചത്. രണ്ട് പന്തുകൾക്കകം വിജയ് വിശ്വനാഥ് വിപുൽ ശക്തിയേയും മടക്കി അയച്ചു. ജോബി (7), മനുകൃഷ്ണൻ (13), ക്യാപ്ടൻ സലിസാംസൺ (8) എന്നിവരുടെ വിക്കറ്റുകൾ കൂടി 15 ഓവറിനുള്ളിൽ നഷ്ടമായി. തുടർന്നാണ് സച്ചിൻ സുരേഷും കാർത്തിക് ബി നായരും കസറിയത്.സച്ചിൻ സുരേഷ് 32 പന്തിൽ 5 സിക്സറുകളും 3 ഫോറുമടക്കം 58 റൺസുമായി മുൻപിൽനിന്ന് നയിച്ചു. മറുവശത്ത് സച്ചിന് മികച്ച പിന്തുണ നൽകിയ കാർത്തിക് 17 പന്തിൽ 4 സിക്സറും ഒരു ഫോറുമടക്കം 38 റൺസുമായി പുറത്താകാതെ നിന്ന് മികച്ച സ്കോർ സമ്മാനിച്ചു. തകർച്ചയുടെ വക്കിൽ നിന്ന് ടീമിനെ അതിശക്തമായി തിരികെ കൊണ്ടുവന്ന ഈ കൂട്ടുക്കെട്ട് കാണികൾക്കും അവിസ്മരണീയ ബാറ്റിങ് വിരുന്നാണ് സമ്മാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |