
സാൻഫ്രാൻസിസ്‌കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഐടി മേഖലയിലെ കോഡിംഗ് രീതികൾ ഈ വർഷം അവസാനത്തോടെ പൂർണമായും ഇല്ലാതായേക്കുമെന്ന് ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ഒരു കോൺഫറൻസിൽ സംസാരിക്കവെയാണ് കോഡിംഗ് മേഖലയുടെ ഭാവി സംബന്ധിച്ച മസ്‌കിന്റെ നിർണായക പ്രവചനം. എഐ ടൂളുകളുടെ കടന്നുവരവ് ഐടി മേഖലയിലെ തുടക്കക്കാരായ ഉദ്യോഗാർത്ഥികളെ ഇതിനകം തന്നെ ബാധിച്ചു കഴിഞ്ഞു. എൻട്രി ലെവൽ തൊഴിൽ അവസരങ്ങളിൽ 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, പ്രോഗ്രാമിംഗ് മേഖലകളിലാണ് തിരിച്ചടി ഏറ്റവും കൂടുതൽ ദൃശ്യമായത്.
ആന്ത്രോപിക്കിന്റെ 'ക്ലോഡ് കോഡ്' ഓപ്പൺ എഐയുടെ 'കോഡെക്സ്' തുടങ്ങിയ സ്വയംഭരണ ശേഷിയുള്ള എഐ ടൂളുകളുടെ വരവോടെ കോഡിംഗ് രംഗം ഇതിനകം തന്നെ ഒട്ടേറെ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. കോഡ് നിർദ്ദേശിക്കുക എന്നതിനപ്പുറം ഒരു സോഫ്റ്റ്‌വെയറിന്റെ ഘടന മനസിലാക്കാനും സ്വയമേവ പരീക്ഷണങ്ങൾ നടത്തി പിഴവുകൾ തിരുത്താനും ഈ അത്യാധുനിക എഐ ടൂളുകൾക്ക് സാധിക്കുന്നുണ്ട്.

'കാര്യങ്ങളൊക്കെ വളരെ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. ഈ വർഷം അവസാനത്തോടെ ആരും കോഡിംഗിനായി സമയം കളയേണ്ടി വരില്ലെന്നാണ് ഞാൻ കരുതുന്നത്. എഐ നേരിട്ട് 'ബൈനറി' നിർമ്മിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. മുമ്പ് ഉണ്ടായിരുന്ന കമ്പൈലറിനേക്കാളും കൂടുതൽ കാര്യക്ഷമമായ ബൈനറി രൂപപ്പെടുത്താൻ എഐക്ക് സാധിക്കും,' - മസ്‌ക് വ്യക്തമാക്കി. ആവശ്യമായത് എന്താണെന്ന് എഐയോട് ചോദിച്ച് വ്യക്തമാക്കിയാൽ നേരിട്ട് ഒപ്റ്റിമൈസ് ചെയ്ത ബൈനറി ഫയലുകൾ നൽകും. ഇതിലൂടെ പരമ്പരാഗത കോഡിംഗ് ഭാവിയിൽ ആവശ്യമായി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ സാങ്കേതികവിദ്യയുടെ വളർച്ച എൻട്രി ലെവലിലുള്ള പകുതിയോളം വൈറ്റ് കോളർ ജോലികളെ ഇല്ലാതാക്കും തൊഴിലില്ലായ്മ നിരക്ക് 10 മുതൽ 20 ശതമാനം വരെ വർദ്ധിക്കാൻ കാരണമാകും. എഐ വരുന്നത് വഴി മനുഷ്യർ ചെയ്യുന്ന ജോലികളുടെ വ്യാപ്തി കൂടുകയാണ് ചെയ്യുന്നതെന്നാണ് വിലയിരുത്തൽ. എങ്കിലും തുടക്കക്കാരായ ഐടി പ്രൊഫഷണലുകൾക്ക് എഐ വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |