ലാഹോര്‍: പാകിസ്ഥാനില്‍ രണ്ട് വിദേശ വനിതകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിലൊരാളായ റാസ ദര്‍ പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദറിന്റെ ചെറുമകനാണ്. നെതര്‍ലാന്‍ഡ്‌സ്, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് വനിതകളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
ഇരുവരും പ്രതികള്‍ക്കെതിരെ മൊഴിയും നല്‍കിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടാണ് മൊഴി പുറത്ത് വന്നിട്ടുള്ളത്. ലാഹോറില്‍ തങ്ങള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ആയുധധാരികള്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. ക്രിപ്‌റ്റോ കറന്‍സികളും അതുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങളുമാണ് അക്രമികള്‍ ചോദിച്ചത്. ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ പാസ്‌വേര്‍ഡുകളും ഇവര്‍ ആരാഞ്ഞുവെന്നാണ് യുവതികളുടെ മൊഴി.
ഡിജിറ്റല്‍ ആസ്തികളുടെ വിവരങ്ങള്‍ അടങ്ങുന്ന കമ്പ്യൂട്ടര്‍ കൈവശമുണ്ടോയന്നും ഉണ്ടെങ്കില്‍ അത് കാണിക്കണമെന്ന് അക്രമികള്‍ ഭീഷണപ്പെടുത്തിയെന്നും ഇരുവരും നല്‍കിയ മൊഴി പറയുന്നു. സംഭവങ്ങള്‍ക്കിടയില്‍ തന്നെ പീഡനത്തിനിരയാക്കിയതായും ഒരു യുവതി മൊഴി നല്‍കി. ആളുകളെ പുറത്ത് കാവല്‍ നിര്‍ത്തിയതിന് ശേഷമായിരുന്നു ലൈംഗീകാതിക്രമം നടത്തിയത്. അടിക്കുകയും പരിഹസിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഇതിലൊരാളുടെ ഫോണ്‍ ഉപയോഗിച്ച് കുടുംബത്തെ ബന്ധപ്പെട്ട് പണത്തിനാവശ്യപ്പെട്ടു. ഭീഷണിയില്‍ ഇരകളിലൊരാളുടെ മാതാവ് 1,00,000 യുഎസ് ഡോളര്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി. ഈ പണം ലഭിച്ചതിന് ശേഷമാണ് അക്രമികള്‍ വിദേശവനിതകളുടെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കിയത്, വിമാനത്താവളത്തില്‍ വിട്ടയ്ക്കാമെന്നും സംഘം അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വാഹനം അപകടത്തില്‍പെട്ടതോടെ ട്രാഫിക് പോലീസിന്റെ സഹായത്തോട വിദേശവനിതകള്‍ രക്ഷപ്പെടുകയായിരുന്നു.
ഹസ്സന്‍ റാസ, സിക്കന്ദര്‍ ഖാന്‍, സാജിദ് അലി എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും കേസില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പണവും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |