
ഖത്തറിൽ ചർച്ച ഇന്ന് പുനരാരംഭിക്കും
ടെഹ്റാൻ: രണ്ട് ദിവസം നേർക്കുനേർ കൊമ്പുകോർത്ത ഇറാനും യു.എസും സംയമനത്തിന്റെ പാതയിലേക്ക് മടങ്ങിയതോടെ പശ്ചിമേഷ്യയിൽ ആശ്വാസം. വ്യോമാക്രമണങ്ങൾ താത്കാലം നിറുത്തി ചർച്ച തുടരാൻ ഇരുകൂട്ടരും സമ്മതിച്ചു. ഇതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വീണ്ടും സാധാരണഗതിയിലേക്ക് മടങ്ങിത്തുടങ്ങി.
ഇറാനുമായുള്ള ചർച്ച ഇന്ന് ഖത്തറിലെ ദോഹയിൽ പുനരാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ പ്രതിനിധികളായ ജറേഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്കോഫും പങ്കെടുക്കുന്ന ഉന്നതതല ചർച്ചയും സമാന്തരമായി പ്രത്യേക ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സാങ്കേതിക ചർച്ചയും നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, ഖത്തറിൽ യു.എസ് മരവിപ്പിച്ച തങ്ങളുടെ 600 കോടി ഡോളറിന്റെ ആസ്തി വിട്ടുനൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ അവകാശപ്പെട്ടു. ശനി, ഞായർ ദിവസങ്ങളിലെ വെടിനിറുത്തൽ ലംഘനം 18ന് നിലവിൽ വന്ന യു.എസ്-ഇറാൻ ഇടക്കാല സമാധാന കരാറിനെ തകർച്ചയുടെ വക്കിലെത്തിച്ചിരുന്നു. ഹോർമുസിലെ കപ്പലാക്രമണത്തിന്റെ പേരിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ യു.എസ് ബോംബിട്ടപ്പോൾ, ഖത്തറിനും ബഹ്റൈനും നേരെയായിരുന്നു ഇറാന്റെ തിരിച്ചടി.
ഹോർമുസ്
ചർച്ചയാകും
ഹോർമുസിന്റെ നിയന്ത്രണ തർക്കം ദോഹയിൽ ചർച്ചയാകും
ഇറാൻ 60 ദിവസം കപ്പലുകൾക്ക് ടോൾ രഹിത, സുരക്ഷിത പാതയൊരുക്കുമെന്ന് ഇടക്കാല കരാറിലുണ്ട്. യു.എസ് ഇത് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് ഇറാൻ
ഹോർമുസിന്റെ ഭാവി നിയന്ത്രണം സംബന്ധിച്ച് ഒമാനുമായി ഇറാൻ ചർച്ച നടത്തി
ഖത്തർ പൗരൻ
കൊല്ലപ്പെട്ടു
ശനിയാഴ്ചത്തെ സംഘർഷത്തിനിടെ മിസൈൽ അവശിഷ്ടം പതിച്ച് ബോട്ട് യാത്രികനായ ഖത്തർ പൗരൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. കടലിൽ പോയ സ്വകാര്യ ബോട്ട് അപ്രത്യക്ഷമായതോടെ ഞായറാഴ്ച തെരച്ചിൽ നടത്തുകയായിരന്നു. ബോട്ടിലുണ്ടായിരുന്ന മറ്റൊരാളെ പരിക്കുകളോടെ കരയ്ക്കെത്തിച്ചു.
ഹോർമുസ് ഇറാന്റെ നിയന്ത്രണത്തിൽ തുടരും. തങ്ങൾ നിശ്ചയിച്ച കപ്പൽ പാതയെ മറികടക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കും.
- അബ്ബാസ് അരാഗ്ചി,
വിദേശകാര്യ മന്ത്രി, ഇറാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |