
വാഷിംഗ്ടൺ: ഇറാനുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെ, പുതിയ പ്രകോപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണങ്ങളിൽ നശിച്ച കപ്പലുകൾക്കും ചരക്കുകൾക്കും നഷ്ടപരിഹാരം നൽകാൻ യു.എസ് ഉപരോധം നേരിടുന്ന ഇറാന്റെ വിദേശ ആസ്തികൾ ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. ജൂണിൽ ഇറാനും യു.എസും അംഗീകരിച്ച ഇടക്കാല കരാറിലെ വ്യവസ്ഥകൾക്ക് നേർവിപരീതമാണ് നീക്കം. ഇറാന് ഘട്ടംഘട്ടമായി മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകാമെന്ന് കരാറിൽ ധാരണയായിരുന്നു. കരാർ തകർന്നെങ്കിലും അത് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഗൾഫ് രാജ്യങ്ങൾ നടത്തിവരികയായിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തോടെ ഈ ശ്രമങ്ങളും താറുമാറായി.
ട്രംപിന്റെ പ്രഖ്യാപനം അങ്ങേയറ്റം പ്രകോപനപരമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ട്രംപിനൊപ്പം നിൽക്കുന്ന രാജ്യങ്ങളുടെ സ്വത്ത് സുരക്ഷിതമായിരിക്കില്ലെന്നും തുടർന്നുള്ള നിയമ, സാമ്പത്തിക പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി. വിദേശത്ത് മരവിപ്പിക്കപ്പെട്ട ഇറാന്റെ ആകെ ആസ്തി 12,000 കോടി ഡോളർ വരെയാണ്. യു.എസിൽ മാത്രം 200 കോടി ഡോളറുണ്ട്.
# വെടിനിറുത്തൽ തള്ളി
താത്കാലിക വെടിനിറുത്തലിനായി ഇറാക്കിന്റെ മദ്ധ്യസ്ഥതയിൽ തയ്യാറാക്കിയ നിർദ്ദേശം ഇറാൻ തള്ളി
പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിലെ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യു.എസ്. പശ്ചിമേഷ്യയിൽ വ്യോമാതിർത്തികൾ അടച്ചേക്കാമെന്നും വിമാനങ്ങൾ റദ്ദാക്കപ്പെടാമെന്നും മുന്നറിയിപ്പ്
പശ്ചിമേഷ്യയിലെ ജനങ്ങൾയു.എസ് സൈനിക കേന്ദ്രങ്ങളിൽ നിന്ന് കുറഞ്ഞത് 500 മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഇന്നലെ യു.എസ് ആക്രമണത്തിൽ ഇറാനിലെ അഹ്‌വാനിൽ 4 മരണം. ഖൊറാമാബാദിലും ബന്ദർ അബ്ബാസിലും മരണങ്ങളുണ്ടായെന്ന് വിവരം
ഇറാക്കിൽ എർബിൽ വിമാനത്താവളത്തിന് സമീപം യു.എസ് ബേസിൽ അതിശക്ത സ്ഫോടനങ്ങൾ
കുവൈറ്റ്, ബഹ്റൈൻ, ജോർദ്ദാൻ എന്നിവർക്ക് നേരെ പ്രത്യാക്രമണം തുടർന്ന് ഇറാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |