
കാബൂൾ: അഫ്ഗാനിസ്ഥാനിലെ അതിർത്തി ഗ്രാമങ്ങളിൽ കനത്ത ആക്രമണം നടത്തി പാകിസ്ഥാൻ സൈന്യം. ഞായറാഴ്ച രാത്രി കര, വ്യോമ മാർഗ്ഗം അതിർത്തി കടന്ന് അഫ്ഗാനിലേക്ക് ഇരച്ചുകയറിയ പാക് സൈന്യം പക്‌തിക, പക്‌തിയ, കുനാർ പ്രവിശ്യകളിൽ ആക്രമണം നടത്തി.
സിവിലിയൻ കേന്ദ്രങ്ങൾ പാകിസ്ഥാൻ തകർത്തെന്നും സ്ത്രീകളും കുട്ടികളും അടക്കം 36 സാധാരണക്കാരെ കൊലപ്പെടുത്തിയെന്നും അഫ്ഗാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു. 163 പേർക്ക് പരിക്കേറ്റു. തിരിച്ചടിക്കുമെന്നും പറഞ്ഞു.
അതേ സമയം, ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും 29 ഭീകരരെ വധിച്ചെന്നും പാകിസ്ഥാനും അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച കറാച്ചിയിലെ പാരാമിലിട്ടറി ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയാണിതെന്നും പറഞ്ഞു. പാകിസ്ഥാനി താലിബാന്റെ (ടി.ടി.പി) ഘടകമായ ജമാഅത്ത് ഉൽ അഹ്റാർ ആയിരുന്നു ആക്രമണത്തിന് പിന്നിൽ.
അക്രമികളിൽ ഒരാളായ അഫ്ഗാൻ പൗരൻ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. അഫ്ഗാൻ ഭീകരർക്ക് അഭയം നൽകുന്നെന്നാണ് പാക് വാദം. സ്വന്തം വീഴ്ച മറയ്ക്കാൻ പാകിസ്ഥാൻ തങ്ങളെ പഴിചാരുന്നതായി താലിബാനും കുറ്റപ്പെടുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |