
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തെ സാമ്പത്തിക യുദ്ധമാക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചതോടെ കടുത്ത ഭീഷണി മുഴക്കി ഇറാനും. യു.എസിന് മാരകമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ചരിത്രത്തിലെ ഏറ്റവും കഠിനമായ സാമ്പത്തിക ഉപരോധങ്ങൾ ചുമത്തുമെന്നാണ് യു.എസിന്റെ പ്രഖ്യാപനം. നടപടികൾ എന്തൊക്കെയാണെന്ന് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇറാനെ സഹായിക്കുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ഉപരോധ പരിധിയിൽ ഉൾപ്പെടുത്തും. ശത്രുവിന്റെ പുതിയ ഭീഷണിക്കുള്ള പ്രതികരണം വിനാശകരമായിരിക്കുമെന്ന് ഇറാൻ സായുധ സേനാ തലവൻ മേജർ ജനറൽ അലി അബ്‌ദുള്ളാഹി പ്രതികരിച്ചു.
കര, നാവിക, വ്യോമ, സൈബർ ആക്രമണങ്ങൾക്ക് സൈന്യം തയ്യാറാണെന്നും പറഞ്ഞു. ഇതോടെ യു.എസിന്റെ നടപടികൾക്കുള്ള പ്രതികാരം ഗൾഫ് രാജ്യങ്ങൾക്ക് മേലാകും ഇറാൻ തീർക്കുക എന്ന് വ്യക്തമായി. ഇറാനെതിരെയുള്ള സാമ്പത്തിക സമ്മർദ്ദങ്ങളെ ചൈന വിമർശിച്ചു.
# ട്രംപിന്റെ പുതിയ തന്ത്രം
യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത സമ്മർദ്ദം നേരിടുകയാണ്. അതിനുള്ള പുതിയ തന്ത്രമാണ് സാമ്പത്തിക യുദ്ധം. ഇന്ധനവില കുതിച്ചതോടെ ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. നവംബറിൽ കോൺഗ്രസിലേക്ക് നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായേക്കും.
# നേരിട്ട് സൈനിക ഏറ്റുമുട്ടലിലൂടെ ജയിക്കാനാകില്ലെന്ന് യു.എസിന് മനസിലായി. അന്യായമായ ഉപരോധങ്ങളെ ഇറാൻ മറികടക്കും.
- മുഹമ്മദ് ബാഗേർ ഖാലിബാഫ്,
സ്പീക്കർ, പാർലമെന്റ്, ഇറാൻ
# പരമാവധി സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിലൂടെ വലിയ തോതിലെ സൈനിക നടപടികൾ പുനരാരംഭിക്കേണ്ടിവരില്ല.
- സ്കോട്ട് ബെസന്റ്,
ട്രഷറി സെക്രട്ടറി, യു.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |