
റോം: ഇറ്റലിയിൽ പുതുചരിത്രം കുറിച്ച് പ്രധാനമന്ത്രി ജോർജിയ മെലോനി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രിയെന്ന റെക്കാഡ് മെലോനി സ്വന്തമാക്കി. 1,413 ദിവസം പിന്നിട്ട് മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയുടെ റെക്കാഡ് മെലോനി മറികടന്നു. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് മെലോനി.
രാഷ്ട്രീയ അസ്ഥിരതയ്ക്ക് പേരുകേട്ട ഇറ്റലിയിൽ 80 വർഷത്തിനിടെ 68 സർക്കാരുകളാണുണ്ടായത്. മെലോനിയുടെ ഭരണം രാജ്യത്ത് അസാധാരണമായ രാഷ്ട്രീയ സ്ഥിരതയുടെ യുഗത്തിന് തുടക്കമിട്ടു. ഭരണസഖ്യത്തിലെ മറ്റുപാർട്ടികളിൽ പ്രശ്നങ്ങളുണ്ടായിട്ടും അത് മറികടക്കാൻ 49കാരിയായ മെലോനിക്കായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ ഭരണത്തിലെത്തുന്ന ഏറ്റവും കടുത്ത വലതുപക്ഷ നേതാവ് കൂടിയാണ് മെലോനി.
# പവർഫുൾ ലേഡി...
യൂറോപ്പിലെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാൾ
തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഒഫ് ഇറ്റലിയെ നയിക്കുന്നു
1992ൽ രാഷ്ട്രീയത്തിലിറങ്ങി. മുൻ യുവജന മന്ത്രി. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായി
കുടിയേറ്റം, ഗർഭച്ഛിദ്രം, ദയാവധം, എൽ.ജി.ബി.ടി അവകാശങ്ങൾ എന്നിവയോട് കടുത്ത എതിർപ്പ്
പത്തുവയസുകാരിയുടെ അമ്മ
# എന്റെ സുഹൃത്ത് മെലോനിക്ക് അഭിനന്ദനങ്ങൾ. ഇറ്റാലിയൻ ജനതയ്ക്ക് മെലോനിയുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണിത്.
- നരേന്ദ്ര മോദി,
പ്രധാനമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |