
കൊളംബോ: ശ്രീലങ്കൻ ദേശീയ വിമാനക്കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ്, എയർബസ് വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മകൻ നാമൽ രാജപക്സെ അറസ്റ്റിൽ. സെപ്റ്റംബർ 18 വരെ റിമാൻഡ് ചെയ്തു. പ്രതിപക്ഷമായ ശ്രീലങ്ക പൊതുജന പെരമുനയുടെ എം.പിയായ നാമലിനെ അഞ്ച് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശ്രീലങ്കയിലെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തെ റിമാൻഡ് ചെയ്യാനുള്ള ഉത്തരവ് കൊളംബോ ചീഫ് മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ചു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നാമൽ പ്രതികരിച്ചു. യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസിൽ നിന്ന് 2013-ൽ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. അന്വേഷണത്തിൽ സഹായിക്കുന്നതിനായി എയർബസിൽ നിന്നുള്ള ഒരു സംഘം ആഗസ്റ്റിൽ കൊളംബോയിൽ എത്തിയിരുന്നു. പ്രസിഡന്റ് അനുക കുമാര ദിസനായകെയുടെ നേതൃത്വത്തിലെ സർക്കാർ അധികാരത്തിലേറിയത് മുതൽ രാജപക്സെ കുടുംബത്തിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്. വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മഹിന്ദയുടെ മറ്റൊരു മകൻ യോഷിത രാജപക്സെ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ മഹിന്ദയുടെ സഹോദരനും മുൻ പ്രസിഡന്റുമായ ഗോതബയ രാജപക്സെയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |