SignIn
Kerala Kaumudi Online
Saturday, 05 September 2026 12.03 AM IST

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

calicut-
കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്റെ വിജയാഘോഷം

തിരുവനന്തപുരം: ആലപ്പി റിപ്പിൾസിനെ 36 റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎല്ലിന്റെ ഫൈനലിൽ കടന്നു. കലാശപ്പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസാണ് കാലിക്കറ്റിന്റെ എതിരാളി. സെമിയിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് മാത്രമാണ് നേടാനായത്. മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി കാലിക്കറ്റിന് വിജയമൊരുക്കിയ ജോസ് പെരയിലാണ് പ്ലെയ!*!ർ ഓഫ് ദി മാച്ച്.

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ 218/5, ആലപ്പി റിപ്പിൾസ് 20 ഓവറിൽ 182/8

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ക്യാപ്ടൻ രോഹനൊപ്പം വരുൺ നായനാരും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ കാലിക്കറ്റിന്റെ സ്‌കോർ ബോർഡ് അതിവേഗം ചലിച്ചു. ഇരുവരും ചേർന്ന് 83 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, ഒൻപതാം ഓവറിലെ ആദ്യ പന്തിൽ രോഹൻ പുറത്തായി. 27 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 45 റൺസെടുത്താണ് ക്യാ്ര്രപൻ മടങ്ങിയത്. തുടർന്നെത്തിയ അഖിൽ സ്‌കറിയ നാലും ജോസ് പെരയിൽ അഞ്ചും റൺസ് നേടി മടങ്ങി. നാലാം വിക്കറ്റിൽ ഒന്നിച്ച അബ്ദുൾ ബാസിതും വരുൺ നായനാരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ വരുൺ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. 42 പന്തുകളിൽ 59 റൺസാണ് വരുൺ നേടിയത്. എന്നാൽ 16 ഓവർ പൂർത്തിയായതോടെ സ്‌കോറിങ് വേഗമുയർത്താൻ വരുണിനെ പിൻവലിച്ച് കൃഷ്ണദേവനെ രംഗത്തിറക്കിയ നീക്കം ഫലം കണ്ടു.

രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയാണ് കൃഷ്ണദേവൻ സ്‌കോറിങ്ങിന് തുടക്കമിട്ടത്. നാല് സിക്സറടക്കം 26 റൺസാണ് കൃഷ്ണദേവനും അബ്ദുൾ ബാസിതും ചേർന്ന് ആ ഓവറിൽ നേടിയത്. 17 പന്തുകളിൽ ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. 24 പന്തുകളിൽ ആറ് സിക്സറടക്കം 53 റൺസെടുത്ത അബ്ദുൾ ബാസിത് റണ്ണൗട്ടായി. അവസാന ഓവറിൽ സൽമാൻ നിസാറിന്റെ കൂറ്റൻ ഷോട്ടുകൾ കൂടി ചേർന്നതോടെ കാലിക്കറ്റിന്റെ സ്‌കോർ 218ൽ അവസാനിച്ചു. സൽമാൻ നിസാർ ഏഴ് പന്തുകളിൽ 19ഉം കൃഷ്ണദേവൻ 11 പന്തുകളിൽ 24 റൺസും നേടി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി അജിത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പിയുടെ ആരാധകരെ ഞെട്ടിച്ച് ആദ്യ ഓവറിൽ തന്നെ മുഹമ്മദ് അസറുദ്ദീൻ (4) മടങ്ങി. അഖിൻ സത്താറിന്റെ പന്തിൽ ഹരികൃഷ്ണൻ എടുത്ത ഉജ്ജ്വലമായൊരു ക്യാച്ചിലൂടെയാണ് അസറുദ്ദീൻ പുറത്തായത്. രണ്ടാം ഓവറിൽ ആകാഷ് പിള്ളയും (2) മടങ്ങി. എന്നാൽ തുടക്കത്തിൽ തന്നെയേറ്റ തിരിച്ചടിയിൽ പതറാതെ സച്ചിൻ ബേബിയും കെ. എ. അരുണും ബാറ്റ് വീശി. അരുൺ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ, സച്ചിൻ ബേബി മികച്ച പിന്തുണ നൽകി. അനായാസം സ്‌കോർ ഉയർത്തിയ ഇരുവരും ചേർന്ന് പത്താം ഓവറിൽ തന്നെ സ്‌കോർ 100 കടത്തി. ഇരുവരും ചേർന്ന് 152 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

എന്നാൽ ജോസ് പെരയിൽ എറിഞ്ഞ 17ാം ഓവർ നിർണ്ണായകമായി. ഓവറിലെ മൂന്നാം പന്തിൽ സച്ചിൻ ബേബി, സൽമാൻ നിസാറിന് ക്യാച്ച് നൽകി മടങ്ങി. 46 പന്തിൽ അഞ്ച് ഫോറും നാല് സിക്സുമടക്കം 73 റൺസാണ് സച്ചിൻ നേടിയത്. തൊട്ടടുത്ത പന്തിൽ സിബിൻ ഗിരീഷും പുറത്തായി. അടുത്ത ഓവറിൽ കെ. എ. അരുണും പുറത്തായതോടെ ആലപ്പിയുടെ പ്രതീക്ഷകൾക്ക് അവസാനമായി. 46 പന്തുകളിൽ മൂന്ന് ഫോറും ഏഴ് സിക്സുമടക്കം 82 റൺസ് നേടിയാണ് അരുൺ മടങ്ങിയത്. 20 ഓവറിൽ എട്ട് വിക്കറ്റിന് 182 റൺസെന്ന നിലയിൽ ആലപ്പിയുടെ ഇന്നിങ്സിന് അവസാനമായി. നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോസ് പെരയിലാണ് കാലിക്കറ്റ് ബൗളിങ് നിരയിൽ തിളങ്ങിയത്. അഖിൽ സ്‌കറിയയും ഇബ്നുൾ അഫ്താബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CALICUT GLOBSTARS, ALLAPPEY RIPPLES, KCL, KCL FINAL, KERALA CRICKET LEAGUE, KCL 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360