
വിനോദ സഞ്ചാരികളായ യുവാക്കൾ മറ്റൊരു കേസിൽ അറസ്‌റ്റിൽ
മുണ്ടക്കയം: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വിനോദസഞ്ചാരികളെ പിന്തുടർന്ന് ആക്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 11 പേരെ പെരുവന്താനം പൊലീസ് പിടികൂടി. മുണ്ടക്കയം, പുത്തൻചന്ത സ്വദേശികളായ കുട്ടിയ്ക്കാനം പൊലീസ് ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ മഠത്തിൽ ഷിബിൻ നൂറുദ്ധീൻ (31), കാഞ്ഞിരപ്പള്ളി എക്‌സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ കുറ്റിക്കാട്ട് വീട്ടിൽ കെ.എസ്.
ഷാരോൺ (39), പുതുപ്പറമ്പിൽ അഫ്സൽ നാസർ (27), കുറ്റിക്കാട്ട് വീട്ടിൽ ഷാലു സുധാകരൻ (32), നിരപ്പേൽ ഷിയാസ് (44), പുതുപ്പറമ്പിൽ അരുൺ പി മോഹൻ (23), കിഴക്കുംമുറിയിൽ രാഹുൽ (27), പുതുപ്പറമ്പിൽ ഫാസിൽ മുഹമ്മദ് (19), ചീരാനംകുഴിയിൽ അൽ റാഹം (18), മുളങ്കയം സ്വദേശി രാജ ഭവൻ വീട്ടിൽ ശരത് (26), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പെരുവന്താനം സർക്കിൾ ഇൻസ്പെക്ടർ ത്രിദീപ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
ഈ മാസം 24നായിരുന്നു കേസിന് ആസ്പദമായ സംഭവം. പൊലീസ് പറയുന്നത്: മുണ്ടക്കയം ടൗണിന് സമീപം കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പുത്തൻചന്ത സ്വദേശി ആസിഫിനെ വിനോദസഞ്ചാരികളായ യുവാക്കൾ ആക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുവാനും ശ്രമിച്ചു. തുടർന്ന് ഇവർ കടന്നു കളഞ്ഞു, ആസിഫ് ഇക്കാര്യം പിതാവ് ഷിയാസിനോട് പറഞ്ഞു. ഷിയാസും സുഹൃത്തുക്കളും ചേർന്ന് വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടർന്ന് പെരുവന്താനത്തും കുട്ടിക്കാനത്തും വച്ച് ആക്രമിക്കുകയായിരുന്നു.
ഇരകൾ പ്രതികളായി!
തിരുവനന്തപുരം സ്വദേശികളായ മലയൻകീഴ് സുജാത ഭവനിൽ ജിജിൻ ബാബു (32), ചെറുപാറ ആശഭവനിൽ അശ്വിൻ സുനി (22) കരമന അബി (24), കരമന കുട്ടി (24) തിരുവനന്തപുരം ചെങ്കരുപാറ അഭിരാം (22) കൊല്ലം കുണ്ടറ സ്വദശി ഷാൻ (24) എന്നിവർ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം.
എന്നാൽ ഇതിന് പിന്നാലെ ഇവരെ മറ്റൊരു കേസിൽ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ടൗണിൽ വൃദ്ധനെ മർദ്ദിച്ച് മൊബൈൽ ഫോൺ അടിച്ചു തകർത്ത കേസിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |