ഷൊർണൂർ: കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ തമിഴ്‌നാട് സ്വദേശിയെ തലക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശി ഹരികൃഷ്ണൻ (45) ആണ് അറസ്റ്റിലായത്. ഒരു വർഷമായി കുളപ്പുള്ളിയിൽ ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശി മുരുകനെ (65) ആണ് ഈ മാസം 19 ന് കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നൂറോളം സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. സംഭവം നടക്കുന്ന ദിവസം ഹരികൃഷ്ണൻ കുളപ്പുള്ളി ബിവറേജിൽ പോയി മദ്യം വാങ്ങി മദ്യപിക്കുകയും തുടർന്ന് കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ എത്തുകയുമായിരുന്നു. ഇതിനിടെയാണ് മുരുകനെ പ്രതിയായ ഹരികൃഷ്ണൻ കാണുന്നത്. സ്റ്റാൻഡിൽ വിശ്രമിക്കുകയായിരുന്ന മുരുകനുമായി ഹരികൃഷ്ണൻ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും മുരുകനെ മർദ്ദിച്ച് അവശനാക്കുകയും കൈയ്യിൽ കിട്ടിയ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒമ്പത് മണിയോടെ ഹരികൃഷ്ണൻ ബസിൽ കയറി പട്ടാമ്പിയിലേക്കും അവിടെ നിന്ന് പെരിന്തൽമണ്ണയിലേക്കും പോയി. രണ്ടു ദിവസം അലഞ്ഞു തിരിഞ്ഞു നടന്ന പ്രതിയെ ഇന്നലെ അങ്ങാടിപ്പുറത്ത് നിന്നാണ് പിടികൂടിയത്. ഷൊർണൂർ ഡി.വൈ.എസ് പി.സ ജു കെ.അബ്രഹാം, സി.ഐ.വിഷ്ണു, എസ്.ഐ.അശ്വിൻ എന്നിവരുടെ നേതൃത്വത്തിൽ ഷൊർണൂർ സബ് ഡിവിഷൻ ക്രൈം സ്‌ക്വാക്വാഡും, പെരിന്തൽമണ്ണ പൊലീസും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |