
തിരുവനന്തപുരം: എൽഡിഎഫിന് നല്ല നിലയിലുള്ള തോൽവിയാണുണ്ടായതെന്നും വളരെ വ്യക്തതയോടെയാണ് ജനങ്ങൾ വിധിയെഴുതിയതെന്നും മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ. ഒരു വ്യക്തിക്കുവേണ്ടിയാണ് എൽഡിഎഫ് വോട്ട് ചോദിച്ചത്. മൂന്നാമൂഴത്തിൽ ചില പ്രശ്നങ്ങളുണ്ട്. തുടർഭരണമെന്നത് ജനാധിപത്യ സങ്കൽപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നുപ്രതികരണം.
'ഏകാധിപതിയെന്ന് പറയുന്നില്ല. ഫെഡറൽ സംവിധാനത്തിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഏകാധിപതിയാകുന്നതിൽ പരിധിയുണ്ട്. പക്ഷേ അമിതാധികാരവും ആരാലും ചോദ്യം ചെയ്യപ്പെടാതെ തനിക്ക് തോന്നിയത് ചെയ്യുമെന്ന ഭാവവുമുണ്ടായിരുന്നു. അതിലാണ് ജനങ്ങളുടെ വിധിയെഴുത്ത് ഉണ്ടായിരിക്കുന്നത്. ഇത് സിപിഎമ്മിനെതിരെയുള്ളതല്ല, മറിച്ച് പിണറായി വിജയനെതിരെയുള്ള വോട്ടാണ്. ഈ തോൽവിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുക്കണം.
കമ്മ്യൂണിസ്റ്റ് മുഖ്യമന്തി എപ്പോഴും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്നയാളാണ്. ഇപ്പോൾ ഒരു പാർട്ടി സെക്രട്ടറിയുണ്ടോയെന്നുപോലും സംശയം തോന്നുന്ന രീതിയിൽ പാർട്ടിയുടെ യാതൊരു നിയന്ത്രണവുമില്ലാതെ പിണറായി വിജയന് സ്വന്തം ഇഷ്ടത്തിന് പ്രവർത്തിക്കാനുള്ള അവസരം കൊടുത്തു. ചുരുങ്ങിയപക്ഷം ഭാഷയില്ലെങ്കിലും മിതത്വവും മാന്യതയും കാണിക്കണമെന്ന് പറയണമായിരുന്നു. എതിരാളികളെക്കുറിച്ച് എന്തു പറയാമെന്ന അവസ്ഥ വന്നാൽ ജനങ്ങൾ അംഗീകരിക്കില്ല.
വിമർശനങ്ങൾ തിരുത്തലിനുള്ള മാർഗമായി സിപിഎം എടുക്കാൻ സാദ്ധ്യതയില്ല. പാർട്ടിക്ക് അവരുടെ തീരുമാനങ്ങളാണ് വലുത്. സഹയാത്രികരുടെ അഭിപ്രായവും പാർട്ടി കേൾക്കേണ്ടതുണ്ട്. ഞാൻ ചില കാര്യങ്ങൾ പറയുമ്പോൾ അസഹിഷ്ണുത കാണിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തെ തെറ്റിദ്ധരിച്ച് ശത്രുത കാണിച്ചു.
ഭരണം മോശമായിരുന്നുവെന്ന അഭിപ്രായം ഇല്ല. തിരഞ്ഞെടുപ്പിൽ ഭരണം വിഷയമല്ല. പിണറായി വിജയനെതിരായുള്ള വിധിയെഴുത്താണുണ്ടായത്. ചെറിയ ന്യൂനപക്ഷത്തിന്റെ പ്രതിപക്ഷ നേതാവായിരിക്കാൻ അദ്ദേഹത്തിന് മനസുകൊണ്ട് കഴിയില്ല'- സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |