
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ജീവൻമരണ പോരാട്ടത്തിലാണ് നേതാക്കൾ. യു.ഡി.എഫ് സെക്രട്ടറിയും തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ സി.പി. ജോൺ കേരളകൗമുദിയോട് സംസാരിക്കുന്നു.
?10 വർഷം അധികാരമില്ലാതിരുന്ന യു.ഡി.എഫ് ദുർബലമായോ
യു.ഡി.എഫിനെ അനുകൂലിക്കുന്നവർ പോലും തകർന്ന് അടിയുമെന്നാണ് കരുതിയത്. എന്നാൽ ടീം യു.ഡി.എഫ് എന്ന കെട്ടുറപ്പോടെ വലുപ്പ ചെറുപ്പമില്ലാതെ പാർട്ടികളെ മുന്നണിയിൽ ചേർത്തു നിറുത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. ഉപതിരഞ്ഞെടുപ്പുകളില്ലാം മികച്ച പ്രകടനം,പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നേറ്റം,തദ്ദേശതിരഞ്ഞെടുപ്പിൽ ചരിത്ര നേട്ടം. അരനൂറ്റാണ്ടുകാലത്തെ നഗരഭരണ ചരിത്രം യു.ഡി.എഫ് മറിച്ചിട്ടു. അതിനെല്ലാം കാരണം ടീം യു.ഡി.എഫാണ്.
?ഇടത് കോട്ടകളിൽ ഉൾപ്പെടെ അട്ടിമറി
മലബാറിലും മദ്ധ്യകേരളത്തിലും തെക്കൻമേഖലയിലും യു.ഡി.എഫ് കൊടുങ്കാറ്റാകും. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രമായ കോഴിക്കോട് അവർക്ക് കാലിടറികഴിഞ്ഞു. എലത്തൂർ,കൊയിലാണ്ടി,ബാലുശ്ശേരി,പേരാമ്പ്ര എന്നിവ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളാണ്. ഈ മണ്ഡലങ്ങളിലുൾപ്പെടെ സി.പി.എം തകരും. മലപ്പുറം എറണാകുളം സമ്പൂർണമായി ജയിച്ചുകയറും മറ്റു ജില്ലകളും അതിനൊപ്പം നിൽക്കും. യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ നൽകുന്ന ആത്മവിശ്വാസമാണിത്.
?എൽ.ഡി.എഫ് ദുർബലമായെന്ന ആക്ഷേപം
രണ്ടാംപിണറായി സർക്കാരിന്റെ കാലം കഴിയുന്നതിന് മുമ്പ് ഒരു എം.എൽ.എയെ ബി.ജെ.പിയ്ക്ക് സംഭാവന ചെയ്തത് സി.പി.ഐയാണ്. നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ ബി.ജെ.പിയായത് മറന്നുപോകരുത്. പാർട്ടിക്കുള്ളിൽ എല്ലാവരും സുധാകരൻ സാർ എന്ന് വിളിക്കുന്ന ജി. സുധാകരൻ ഇപ്പോൾ എവിടെയാണ്. സുധാകരന്റെ തീരുമാനത്തെ കുറിച്ച് എം.എ.ബേബിയും പ്രകാശ്കാരട്ടും പ്രതികരിക്കാത്തത് ശ്രദ്ധേയമാണ്. കുഞ്ഞികൃഷ്ണനും പി.കെ.ശശിയും ടി.കെ.ഗോവിന്ദനും ഉൾപ്പെടെയുള്ള മുതിർന്ന സഖാക്കൾ യു.ഡി.എഫ് പക്ഷത്തെത്തി. താഴേ തട്ടിൽ വലിയ കുത്തൊഴുക്കാണ്.
?ഭരണംപിടിച്ചാൽ യു.ഡി.എഫിൽ തമ്മിലടിയായിരിക്കുമെന്ന ആക്ഷേപം
ചിലരുടെ സ്വപ്നമാണത്. എൽ.ഡി.എഫ് പോലെയല്ല യു.ഡി.എഫ്. ജനാധിപത്യ പാർട്ടികൾക്ക് അവരുടേതായ രീതികളുണ്ട്. ഒറ്റക്കെട്ടായി മുഖ്യമന്ത്രിയെ ഉൾപ്പെടെ തീരുമാനിക്കും. യു.ഡി.എഫിലെ കലഹം കാത്തിരിക്കുന്നവർ സുശീല ഗോപാലനെ രണ്ട് വോട്ടിന് തോൽപ്പിച്ച് ഇ.കെ.നയനാർ മുഖ്യമന്ത്രിയായത് മറന്നുപോകരുത്. അല്ലെങ്കിൽ സുശീലാ ഗോപാലൻ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമായിരുന്നു.
?തിരുവനന്തപുരം മണ്ഡലത്തിലെ പ്രതീക്ഷ
യു.ഡി.എഫിനൊപ്പമാണ് മണ്ഡലം. തിരുവനന്തപുരം മണ്ഡലത്തിലെ കരിമഠം,ചെങ്കൽചൂള പ്രദേശങ്ങളിലുൾപ്പെടെ കുടിവെള്ളം ഉറപ്പാക്കാൻ കഴിയാത്ത സംവിധാനമാണ് നിലവിലുള്ളത്. പാർവതിപുത്തനാർ ഉൾപ്പെടെ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരമുണ്ടാക്കണം. തീരദേശവാസികൾക്കായി കോസ്റ്റൽ ആശുപത്രി നടപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |