
ന്യൂഡൽഹി: കേരളത്തിലെയും പശ്ചിമബംഗാളിലെയും പല നേതാക്കൾക്കും ധാർഷ്‌ട്യമാണെന്നും, നേതാക്കളുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായം. പാർട്ടിയോട് ചേർന്നു നിന്ന വിഭാഗങ്ങളെയും പ്രവർത്തകരെയും അകറ്റുന്ന സാഹചര്യമുണ്ടായി. അവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിൽ പ്രവർത്തന ശൈലി മാറണം. നേതാക്കൾക്കിടയിൽ പാർലമെന്ററി വ്യാമോഹം വർദ്ധിച്ചു. ആഴത്തിലുള്ള തിരുത്തൽ അനിവാര്യമാണെന്നും കേരളത്തിലെ ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞു.
പോളിറ്റ് ബ്യൂറെ രൂപം നൽകിയ തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിന്റെ രണ്ടാം ദിനമായ ഇന്നലെ, സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും കേരളത്തിലെ തോൽവിക്ക് കാരണമായെന്ന് പല അംഗങ്ങളും വിലയിരുത്തി. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള നടപടികളും ചർച്ച ചെയ്ത. മുതിർന്ന നേതാവ് ഇ.പി. ജയരാജൻ യോഗത്തിനെത്തിയില്ല. സംസ്ഥാനത്ത് നേതൃമാറ്റം ചർച്ചയായില്ല. ജനറൽ സെക്രട്ടറി എം.എ. ബേബി കഴിഞ്ഞ
ദിവസം രാഷ്ട്രീയ റിപ്പോർട്ടവതരിപ്പിച്ചിരുന്നു. കേന്ദ്രകമ്മിറ്റി യോഗം ഇന്നവസാനിക്കും.
ഹാളിൽ ലോകകപ്പ്
ബിഗ് സ്ക്രീനും
കേന്ദ്രകമ്മിറ്റി യോഗം നടക്കുന്ന ഹർകിഷൻ സിംഗ് സുർജിത് ഭവനിലെ ഹാളിൽ ഇന്നലെ ഫുട്ബോൾ ആരവമുയർന്നു. ഫിഫ ലോകകപ്പിലെ നോർവെ-ഇംഗ്ലണ്ട്, അർജന്റീന- സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. അർജന്റീനയെ പോലെ കുറവുകൾ പരിഹരിച്ചും ഒരുമ നിലനിർത്തിയും മുന്നോട്ടു പോകുന്നത് രാഷ്ട്രീയ ജീവിതത്തിനും സഹായകമാകുമെന്ന് മാദ്ധ്യമങ്ങളോട് എം.എ. ബേബി പറഞ്ഞു. തിരിച്ചടി നേരിടുന്ന സമയങ്ങളിൽ ദോഷകരമായ പ്രസ്‌താവനകൾ ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |